
ന്യൂഡല്‍ഹി: ഭരണത്തലവന്‍ എന്ന നിലയില്‍ കോളേജുകളുടെ ഭരണത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെടാമെങ്കിലും വിസി നിയമനത്തില്‍ ഒരു പങ്കുമില്ലെന്ന് ഗവര്‍ണര്‍. ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമന നടപടികളില്‍ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയിലാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണർ രാജേന്ദ്ര അര്‍ലേക്കറുടെ ഈ പരാമര്‍ശം. വിസി നിയമന കേസില്‍ കക്ഷി ചേരാന്‍ ഗവർണർ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.
യുജിസി ചട്ടങ്ങള്‍ പ്രകാരം മുഖ്യമന്ത്രിക്ക് വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഒരു പങ്കുമില്ലെന്നാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്വം ഉറപ്പാക്കിയ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബംഗാളിലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പടുവിച്ച ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കൈമാറണമെന്ന് നിര്‍ദേശിച്ചിരുന്നു.
സമാനമായ രീതിയില്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തിന് ജസ്റ്റിസ് സുധാന്‍ഷു ദുലിയ അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനല്‍ മുഖ്യമന്ത്രിക്ക് കൈമാറണമന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല ആക്ടില്‍ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മന്ത്രിക്കോ, മുഖ്യമന്ത്രിക്കോ പങ്കില്ല. അതിനാല്‍ പാനല്‍ മുഖ്യമന്ത്രിക്ക് കൈമാറണമെന്ന നിര്‍ദേശം നീക്കണമെന്ന് ഗവര്‍ണര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ദുലിയ തയ്യാറാക്കുന്ന പാനല്‍ തനിക്ക് കൈമാറണം എന്നാണ് ഗവര്‍ണറുടെ ആവശ്യം.
ജസ്റ്റിസ് ദുലിയയുടെ അധ്യക്ഷതയില്‍ ഉള്ള സമിതിയില്‍ നാല് അംഗങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ട് അംഗങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റേതും, രണ്ട് അംഗങ്ങള്‍ ചാന്‍സലറുടേതും ആണ്. എന്നാല്‍ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ യുജിസിക്ക് നിര്‍ണ്ണായക പങ്കാണുള്ളത് എന്ന് ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.
Content Highlights: Kerala Governor petitions Supreme Court, contesting CM`s involvement in Vice Chancellor appointments
Published: 02 Sept 2025, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented