ശ്രീനഗർ: ജമ്മു കശ്മീരിലെ കഠുവയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നജോട്ട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിൽ നടത്തിയിരുന്ന സുരക്ഷാസേനയ്ക്ക് നേരെ ഭീകരവാദികൾ നിറയൊഴിക്കുകയായിരുന്നു. പിന്നാലെ സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. മേഖലയിൽ ഇടയ്ക്കിടെ വെടിയൊച്ചകൾ കേൾക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

To advertise here,

നേരത്തെ ജനുവരി 7-ന് കഹോഗ് വനമേഖലയിലെ കാമധ് നള്ളയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്ന് ഇരുട്ടിന്റെയും ദുഷ്‌കരമായ ഭൂപ്രകൃതിയുടെയും മറവിൽ ഭീകരർ രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശം നിലവിൽ വെടിവെപ്പ് നടക്കുന്ന നജോട്ട് വനമേഖലയിൽനിന്നു 10 കിലോമീറ്റർ മാത്രം അകലെയാണ്. രക്ഷപ്പെട്ട ഭീകരർ തന്നെയാണോ ഈ മേഖലയിലുള്ളതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജമ്മു മേഖലയിലുടനീളം ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ സുരക്ഷാസേന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കഠുവയിൽ വിദൂര ഗ്രാമങ്ങളിൽ ഉൾപ്പെടെ പരിശോധനകൾ നടക്കുന്നത്. ഭീകരരെ കണ്ടെത്താനായി വനമേഖല വളയുകയും തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഭൂപ്രകൃതിയും മോശം കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും പരിശോധന തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.