ബെംഗളൂരു: ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാൻ ബെംഗളൂരുവിൽ മിന്നൽ പരിശോധനയുമായി ഗതാഗതവകുപ്പ് മന്ത്രി ബൈരതി സുരേഷ്. യാത്രക്കാരൻ ആരാണെന്ന് മനസ്സിലാകാതെ കണ്ടക്ടർ മന്ത്രിയെ ബസിൽനിന്ന് ഇറക്കിവിട്ടു. ചില്ലറയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.

To advertise here,

നഗരത്തിൽ ബസ് യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ രഹസ്യമായാണ് മന്ത്രി യാത്രനടത്തിയത്. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. നൂറുരൂപയുടെ നോട്ടാണ് മന്ത്രി കണ്ടക്ടർക്ക് നൽകിയത്. എന്നാൽ, കണ്ടക്ടർ ചില്ലറ വേണമെന്നാവശ്യപ്പെട്ടു.

തന്റെ കൈയിൽ ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ തന്റെ കൈയിലും ചില്ലറയില്ലെന്നും കൃത്യമായ തുക നൽകാനാകില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ മന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർ ആളെ തിരിച്ചറിഞ്ഞില്ല. തുടർന്ന് മന്ത്രി ഒന്നും പറയാതെ ബസിൽനിന്ന് ഇറങ്ങുകയായിരുന്നു.

വൈകുന്നേരം 7.10 മുതൽ 9.10 വരെയായിരുന്നു മന്ത്രിയുടെ യാത്ര. ബസിന് പുറമെ ഓട്ടോറിക്ഷയിലും അദ്ദേഹം യാത്ര ചെയ്തു. നാഗഷെട്ടിഹള്ളിയിൽനിന്ന് അല്പദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് മന്ത്രി ചോദിച്ചപ്പോൾ, മീറ്റർ ഉടൻതന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ 40 രൂപ നൽകി മന്ത്രി ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങി. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രയുടെ വീഡിയോയും അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.