ലഖ്നൗ: സ്ത്രീധനപീഡനത്തിന്റെ പേരിൽ വൃക്ക ദാനം ചെയ്യാൻ നിർബന്ധിതയായതായി ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. ഭർത്താവിനും ഭർതൃഗൃഹത്തിലുള്ളവർക്കുമെതിരെ സ്ത്രീധനപീഡനം, വഞ്ചന, ക്രൂരത എന്നിവയാരോപിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഒന്നുകിൽ വൃക്ക ദാനം ചെയ്യുകയോ അല്ലെങ്കിൽ 30 ലക്ഷം രൂപ കണ്ടെത്തുകയോ വേണമെന്ന ഭീഷണിയിൽ പീഡനം നേരിടേണ്ടി വന്നതായും യുവതി ആരോപിക്കുന്നു.

To advertise here,

പരാതി അനുസരിച്ച്, 2023 ജൂൺ 22-ന് ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹസമയത്ത് സ്വർണ്ണാഭരണങ്ങൾ, 8 ലക്ഷം രൂപ, ഒരു മഹീന്ദ്ര ഥാർ എസ്‌യുവി എന്നിവയുൾപ്പെടെ സ്ത്രീധനം നൽകിയതായി പറയുന്നു. ആദ്യദിവസങ്ങൾ പ്രശ്നരഹിതമായിരുന്നെങ്കിലും പിന്നീട് സാഹചര്യം വഷളായതായി പരാതിയിൽ പറയുന്നു.

ഭർത്താവ് അകന്നുനിൽക്കുകയും ശാരീരികബന്ധത്തിൽ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്തതായി സ്ത്രീ ആരോപിച്ചു. കൂടാതെ, ഭർതൃമാതാവ് പലപ്പോഴും ദമ്പതിമാർക്കിടയിലാണ് ഉറങ്ങിയിരുന്നതെന്നും ഭർതൃപിതാവ് അനുമതിയില്ലാതെ അവരുടെ മുറിയിൽ പ്രവേശിച്ച് ചിത്രങ്ങൾ എടുക്കുമായിരുന്നു എന്നും യുവതി പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ, ഭർത്താവ് മറ്റൊരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിർദേശിക്കുകയും ചെയ്തതായി യുവതി കൂട്ടിച്ചേർത്തു.

ഭർത്താവിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായി പിന്നീട് മനസ്സിലായതായും ഇക്കാര്യം കുടുംബത്തിന് അറിയാമായിരുന്നതായും അവർ പറഞ്ഞു.‌ 2024 ഏപ്രിലിൽ, വീട്ടിൽ നിന്ന് ലഭിച്ച മെഡിക്കൽ രേഖകളിൽ നിന്ന് ഭർത്താവ് ലഹരി ഉപയോഗം കാരണം ഗുരുതരമായ വൃക്ക രോഗത്താൽ കഷ്ടപ്പെടുകയാണെന്നും 2022 മുതൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു. താനും കുടുംബവും ഭർതൃഗൃഹത്തിലുള്ളവരെ സമീപിച്ചപ്പോൾ 30 ലക്ഷം രൂപ കണ്ടെത്തണമെന്നോ അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ നടത്തണമെന്നോ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.

2024 ഒക്ടോബർ 11-ന് യുവതി ഭർത്താവിന്റെ വീട് വിട്ട് കാൺപുരിലേക്ക് മടങ്ങി. തന്റെ സ്വർണ്ണാഭരണങ്ങൾ ഭർത്താവിന്റെ വീട്ടുകാർ എടുത്തു വെച്ചതായും അവർ ആരോപിച്ചു. പോലീസ് നിഷാന്ത് കുമാറിനും കുടുംബത്തിനുമെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിഷേക് പാണ്ഡേ അറിയിച്ചു.