അഹമ്മദാബാദ്: കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപര്‍വത സ്‌ഫോടനമുണ്ടായ സാഹചര്യത്തിലാണിത്. 6E1433 എയര്‍ബസ് വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

To advertise here,

ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ഏകദേശം പതിനായിരം കൊല്ലത്തിനിടെ ആദ്യമായാണ് ഈ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. ഇവിടെനിന്നുയര്‍ന്ന ചാരപടലങ്ങള്‍ ഉത്തരേന്ത്യയിലേക്ക് നീങ്ങുമെന്ന് പ്രവചിക്കപ്പെട്ടതോടെയാണ് ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതത്തിന് തടസ്സംനേരിട്ടത്.

തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഡല്‍ഹിക്കും ജയ്പുരിനും മീതേയുള്ള വ്യോമഗതാഗതത്തെ അഗ്നിപര്‍വത സ്‌ഫോടനം എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയുടെ വ്യോമയാന മേഖലയും വിമാനക്കമ്പനികളും. ചില വിമാനങ്ങള്‍ ഇതിനകം തന്നെ മറ്റു വഴികളെ ആശ്രയിക്കുന്നുണ്ട്.

 

എത്യോപ്യയിലെ എര്‍ട്ട എയ്ല്‍ മേഖലയിലാണ് ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നത്. ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും അടങ്ങിയ കൂറ്റന്‍ പുകപടലങ്ങളാണ് ഞായറാഴ്ച രാവിലെ മുതല്‍ ഇതില്‍നിന്നുയരുന്നത്. പത്തു മുതല്‍ 15 കിലോമീറ്റര്‍വരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങള്‍ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഒമാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളെ ഈ ചാരമേഘങ്ങള്‍ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.