ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റാൻ കേന്ദ്ര സർക്കാർ തുടർച്ചയായി സമ്മർദം ചെലുത്തിയെന്ന് അക്കാലത്ത് സുപ്രീംകോടതി കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് മദൻ ബി. ലോകൂർ വെളിപ്പെടുത്തി. സർക്കാരിന്റെ ആവശ്യത്തെ എതിർത്തുകൊണ്ടിരുന്ന താനും ജസ്റ്റിസ് എ.കെ. സിക്രിയും വിരമിച്ചശേഷം 2020-ലാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം നടപ്പായതെന്നും അദ്ദേഹം വ്യക്തമാക്കി.
‘(ഇൻ)കംപ്ലീറ്റ് ജസ്റ്റിസ്? സുപ്രീംകോർട്ട് അറ്റ് 75’ എന്ന പുസ്തകത്തിലെഴുതിയ ലേഖനത്തിലാണ് ജസ്റ്റിസ് ലോകൂറിന്റെ വെളിപ്പെടുത്തൽ. ജസ്റ്റിസ് മുരളീധറിന്റെ ഒരു വിധിയായിരുന്നു അദ്ദേഹത്തെ സ്ഥലംമാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിനു പിന്നിലെന്നും ജസ്റ്റിസ് ലോകൂർ പറയുന്നു. എന്നാൽ, അത് ഏത് വിധിയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
കേന്ദ്രം ആദ്യം സമ്മർദം ചെലുത്തിയപ്പോൾ താൻ എതിർത്തതിനാൽ സ്ഥലംമാറ്റം ശുപാർശ ചെയ്യാൻ കൊളീജിയം തയ്യാറായില്ലെന്ന് ജസ്റ്റിസ് ലോകൂർ പറഞ്ഞു. 2018 ഡിസംബറിൽ താൻ സുപ്രീംകോടതിയിൽനിന്ന് വിരമിച്ചതോടെ സർക്കാർ വീണ്ടും സമ്മർദം ചെലുത്തി. തനിക്കു പകരം കൊളീജിയത്തിലെത്തിയ ജസ്റ്റിസ് സിക്രിയും സ്ഥലംമാറ്റത്തെ എതിർത്തു. 2019 മാർച്ചിൽ ജസ്റ്റിസ് സിക്രിയും വിരമിച്ചതോടെ 2020 ഫെബ്രുവരിയിൽ ജസ്റ്റിസ് മുരളീധറിനെ ‘സ്വേച്ഛാപരമായി’ പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിലേക്ക് മാറ്റിയെന്നും ജസ്റ്റിസ് ലോകൂർ എഴുതി.
ജസ്റ്റിസ് എസ്.എ. ബോബ്ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കാലത്താണ് 2020 ഫെബ്രുവരി 12-ന് ജസ്റ്റിസ് മുരളീധറിനെ ഡൽഹി ഹൈക്കോടതിയിൽനിന്ന് സ്ഥലംമാറ്റിയത്. 2020-ലെ ഡൽഹി കലാപം കൈകാര്യംചെയ്യുന്നതിൽ പോലീസിന്റെ നിഷ്ക്രിയത്വത്തെ, ഇതുസംബന്ധിച്ച കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധർ ശക്തമായി വിമർശിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ സ്ഥലംമാറ്റാൻ ‘അർധരാത്രി’ ഉത്തരവിറക്കിയത് വലിയ വിവാദമായിരുന്നു.
പിന്നീട് ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് മുരളീധറിനെ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ 2020 ഡിസംബർ 31-ന് ശുപാർശ ചെയ്തു. 2021 ജനുവരി നാലിന് ചീഫ് ജസ്റ്റിസായ അദ്ദേഹം 2023 ഓഗസ്റ്റ് ഏഴിന് വിരമിച്ചശേഷം സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുണ്ട്.
അഭിഭാഷകർ തന്നെ ‘മൈ ലോർഡ്’, ‘യുവർ ലോർഡ്ഷിപ്’ എന്നൊന്നും സംബോധന ചെയ്യേണ്ടതില്ലെന്ന് ജസ്റ്റിസ് മുരളീധർ നിഷ്കർഷിച്ചിരുന്നു. ഡൽഹി കലാപക്കേസിൽ സ്വീകരിച്ച ശക്തമായ നടപടികളുടെ ഫലമായിരിക്കാം ജസ്റ്റിസ് മുരളീധർ അനുഭവിച്ചതെന്ന് സുപ്രീംകോടതിയിൽനിന്ന് ഈയിടെ വിരമിച്ച ജസ്റ്റിസ് എ.എസ്. ഓക പറഞ്ഞിരുന്നു.
എന്തായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ വിയോജിപ്പ്?
ജസ്റ്റിസ് വിപുൽ പഞ്ചോളിയെ സുപ്രീംകോടതിയിൽ നിയമിക്കുന്നതിനെ എതിർത്ത് കൊളീജിയം അംഗം ജസ്റ്റിസ് ബി.വി. നാഗരത്ന നൽകിയ വിയോജനക്കുറിപ്പ് പരസ്യമാക്കാത്തതിനെതിരേ ജസ്റ്റിസ് എ.എസ്. ഓക എന്തായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ എതിർപ്പെന്ന് അറിയേണ്ടതുണ്ടെന്നും സുപ്രീംകോടതിയിൽനിന്ന് വിരമിച്ച അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് ഓക. സ്വന്തം ആളുകളെ ജുഡീഷ്യറിയിലെത്തിക്കാനാണ് ഭൂരിപക്ഷ ഹിന്ദുത്വ സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഇന്ദിരാ ജെയ്സിങ് പറഞ്ഞു.
Content Highlights: Former SC judge reveals govt pressure to transfer Justice Muralidhar. Transfer happened after Lokur
Published: 29 Aug 2025, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented