വാഷിങ്ടൺ: ഇന്ത്യയെ മെരുക്കാൻ പ്രയാസമാണെന്ന് യു.എസ്. വ്യാപാരപ്രതിനിധി (യു.എസ്.ടി.ആർ.) ജാമീസൺ ഗ്രീർ അഭിപ്രായപ്പെട്ടു. ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചയുടെ അവസാനമാണ് ഗ്രീർ ഇങ്ങനെ പറഞ്ഞത്.

To advertise here,

വാണിജ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘവുമായിട്ടായിരുന്നു ചർച്ച. ''ഇന്ത്യയെ മെരുക്കുക പ്രയാസമാണ്. വർഷങ്ങളായി അവർ തങ്ങളുടെ കാർഷികവിപണികളെ സംരക്ഷിച്ചുനിർത്തിയിരിക്കുകയാണ്'' എന്നാണ് ഗ്രീർ യു.എസ്. കോൺഗ്രസിന്റെ വെയ്സ് ആൻഡ് മീൻസ് കമ്മിറ്റിയോടു പറഞ്ഞത്. ഫെബ്രുവരി രണ്ടിനാണ് ഇന്ത്യയും യു.എസും ഉഭയകക്ഷി വ്യാപാരക്കരാറിന്റെ കരട് പ്രഖ്യാപിച്ചത്.

കാലിത്തീറ്റയായി ഉപയോഗിക്കുന്ന ഡിഡിജി (distillers dried grains), സോയാബീൻ മീൽ, എത്തനോൾ എന്നിവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് നിയമനിർമാതാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ജാമിസൺ ഗ്രീർ. കാർഷിക ഉത്പന്നങ്ങളുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഡിഡിജി പോലുള്ള ചില മേഖലകളിൽ ഇരുരാജ്യങ്ങൾക്കും യോജിപ്പിലെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഫെബ്രുവരി രണ്ടിനാണ് ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചത്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.