ന്യൂഡൽഹി: പാകിസ്താന്റെ സൈബർ ആക്രമണശ്രമം തകർത്ത് ഇന്ത്യൻ സേന. സുപ്രധാനമായ നാല് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്കുനേരെ ഹാക്കിങ് ശ്രമം ഉണ്ടായതായാണ് ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കുന്നത്. ശ്രീനഗറിലേയും റാണിഖേതിലേയും ആർമി പബ്ലിക് സ്കൂൾ, ആർമി വെൽഫെയർ ഹൌസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ), ഇന്ത്യൻ വ്യോമസേനാ പ്ലേസ്മെന്റ് പോർട്ടൽ എന്നിവയ്ക്ക് നേരെയാണ് സൈബറാക്രമണം ഉണ്ടായത്.

To advertise here,

ഇന്റർനെറ്റ് ഓഫ് ഖിലാഫ (ഐഒകെ) എന്ന പേരിൽ അറിയപ്പെടുന്ന ഹാക്കർമാരുടെ സംഘമാണ് സൈബറാക്രമണ ശ്രമത്തിന് നേതൃത്വം നൽകിയതെന്നാണ് വിവരം. കരസേനയുടെ സൈബർ സ്പേസിലേക്ക് നേരിട്ട് കടന്നു ചെല്ലാനായിരുന്നു ഇവരുടെ ശ്രമം. സുപ്രധാന വ്യക്തിവിവരങ്ങൾ കൈക്കലാക്കുകയും സർവീസുകൾ തകർക്കുകയുമായിരുന്നു ലക്ഷ്യം. 

എന്നാൽ, ഈ ശ്രമം ഇന്ത്യൻ സൈബർ സുരക്ഷാ വിഭാഗം തകർക്കുകയായിരുന്നു. സമാന ആക്രമണങ്ങളാണ് മറ്റു മൂന്നിടങ്ങളിലും ഉണ്ടായത്. കുറച്ചുനേരത്തേക്ക് ഹാക്കർമാർ സൈറ്റുകളിൽ നുഴഞ്ഞു കയറിയെങ്കിലും പെട്ടെന്ന് തന്നെ ഇന്ത്യൻ സൈബർ സുരക്ഷാ വിഭാഗം ഇതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുകയായിരുന്നു.

ഹാക്ക് ചെയ്ത ശേഷം ചില സന്ദേശങ്ങൾ ഹാക്കർമാർ പോസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് സുരക്ഷാസേന ഇവ വീണ്ടെടുക്കുകയായിരുന്നു. കരസേനയുടെ സൈബർ സ്പേസ് നേരിട്ട് ഹാക്ക് ചെയ്ത് കടന്നുകയറാനുള്ള ശ്രമം ഇന്ത്യ തകർത്തു. രാജസ്ഥാൻ സർക്കാരിന്റെ മൂന്ന് വെബ് സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് ഇവ തിരിച്ചുപിടിക്കുകയായിരുന്നു. ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളായിരുന്നു ഹാക്ക് ചെയ്ത സൈറ്റുകളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ പെട്ടെന്ന് തന്നെ ഇവ വീണ്ടെടുക്കാൻ സുരക്ഷാ സേനയ്ക്കായി.