ന്യൂഡൽഹി: സൗദി അറേബ്യയുമായി കഴിഞ്ഞ കുറേ വർഷങ്ങളായി വിശാലവും വിവിധ മേഖലകളിൽ തന്ത്രപധാനമായ പങ്കാളിത്തവുമാണ് ഇന്ത്യയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം. സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ രണ്ടു രാജ്യങ്ങളുടേയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സൗദിയും പാകിസ്താനും തമ്മിൽ ഒപ്പിട്ട സൈനിക സഹകരണ കരാറിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ആണവശക്തിയായ പാകിസ്താനുമായി തന്ത്രപരമായ ഉഭയകക്ഷി പ്രതിരോധസഹകരണക്കരാറിൽ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ ഒപ്പുവെച്ചത്. ബുധനാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ റിയാദ് സന്ദർശനത്തിനിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കരാറിലൊപ്പിട്ടത്.

“ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യത്തിനുമെതിരേയുള്ളതായി കണക്കാക്കു”മെന്നതാണ് കരാറിലെ പ്രധാനവ്യവസ്ഥ. ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കരാർ പ്രഖ്യാപനമെങ്കിലും ഇന്ത്യയെ സംബന്ധിച്ച് സുരക്ഷാ ആശങ്കയുണ്ടാക്കുന്നതാണ് പ്രതിരോധക്കരാറും വ്യവസ്ഥകളും. ഇന്ത്യയും പാകിസ്താനും തമ്മിൽ സായുധസംഘർഷമുണ്ടായി നാലുമാസം പിന്നിടുന്നവേളയിലാണ് സൗദിയുമായി പാകിസ്താൻ ഇത്തരമൊരു കരാറുണ്ടാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

സൗദി-പാക്‌ പ്രതിരോധക്കരാർ ഇന്ത്യ സസൂക്ഷ്മം വിലയിരുത്തുമെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. ദേശീയ സുരക്ഷയെയും ആഗോള-പ്രാദേശിക സ്ഥിരതയെയും ഇത് ഏത് തരത്തിൽ ബാധിക്കുമെന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. രാജ്യത്തിന്റെ ദേശീയസുരക്ഷ സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് -വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. അതിനിടെ, ഏതെങ്കിലും രാജ്യത്തോടുള്ള മറുപടിയല്ല കരാറെന്നും ഇന്ത്യയുമായുള്ളത്‌ എക്കാലത്തേക്കാളും മികച്ച ബന്ധമാണെന്നും സൗദി വൃത്തങ്ങൾ റോയിറ്റേഴ്‌സിനോട് പ്രതികരിച്ചു.