ന്യൂഡല്‍ഹി: മയക്കുമരുന്നിലൂടെ സമ്പാദിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ആരെയും വെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. 

To advertise here,

ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്തില്ലെന്നാണ് തങ്ങളുടെ സര്‍ക്കാരിന്റെ നയമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. മോദി സര്‍ക്കാരിന്റെ കാലത്ത് 1.25 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന. 

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ലഹരിക്കെതിരായ പോരാട്ടം തുടരും. ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി പ്രവര്‍ത്തിച്ച് ഇതിനകംതന്നെ ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

കറുപ്പ് കൃഷി കണ്ടെത്തുന്നതിന് ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക സഹായം ഉപയോഗുപ്പെടുത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

'കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 14,000 കോടി രൂപയിലധികം വിലമതിക്കുന്ന 23,000 കിലോഗ്രാം സിന്തറ്റിക് ലഹരിവസ്തുക്കള്‍ നശിപ്പിച്ചു. അഫ്ഗാനിസ്താനില്‍ നിന്ന് ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് അയയ്ക്കുന്നു, ഗുജറാത്തില്‍ എന്തിനാണ് മയക്കുമരുന്ന് പിടിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു ... മറ്റ് സംസ്ഥാനങ്ങളിലും ഇത് പിടിക്കണം. ഒരു കിലോ മയക്കുമരുന്നും ഇന്ത്യയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ അനുവദിക്കില്ല'അമിത് ഷാ പറഞ്ഞു.