പനാജി: ഗോവയിലെ ഷിര്‍ഗാവോയില്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം ഉണ്ടായത്. വടക്കന്‍ ഗോവയിലെ ഷിര്‍ഗാവോയിലുള്ള ലയ്‌റായി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഘോഷയാത്രയ്ക്കിടെ ചിലർക്ക് വൈദ്യുതാഘാതമേറ്റെന്നും ഇതാണ് ജനങ്ങളുടെ പെട്ടെന്നുള്ള പരിഭ്രാന്തിക്ക് വഴിവെച്ചതെന്നും സൂചനയുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഘോഷയാത്രയ്ക്കിടെ എന്തോ കാരണത്താല്‍ ജനങ്ങള്‍ പരിഭ്രാന്തരാവുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കന്‍ ഗോവ എസ്പി അക്ഷത് കൗശല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അഗാധമായ വിഷമമുണ്ടെന്നും പരിക്കേറ്റവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രധാമന്ത്രി പറഞ്ഞു. പ്രമോദ് സാവന്ത് ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പരിക്കേറ്റവരിൽ കുറച്ചുപേരുടെ നില ഗുരുതരമാണ്.
ക്ഷേത്രത്തില്‍ വര്‍ഷംതോറും നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് എത്തുക. ഗോവയ്ക്ക് പുറമെ മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നുമാണ് ഏറ്റവും കൂടുതൽ ഭക്തർ എത്താറ്.
Content Highlights: goa temple stampede lairai devi temple in shrigao village
Published: 03 May 2025, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented