ന്യൂഡല്‍ഹി: ഇഐഎ (എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ്) 2020 കരട് വിജ്ഞാപനം 22 പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിച്ചു. വിജ്ഞാപനം മറ്റുഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് 10 ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് മുതിരാതിരുന്നതോടെ കോടതിയലക്ഷ്യമായി. അതിനിടെ, ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. ഈ അപ്പീലാണ് പിന്‍വലിച്ചത്.

To advertise here,

വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് കേസില്‍ ഹാജരായ അഭിഭാഷകന്‍ വിശാല്‍ സിന്‍ഹ ഡൗണ്‍ ടു എര്‍ത്തിനോട് പറഞ്ഞു. എന്നാല്‍ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലെയും, നാഗാലാന്‍ഡ് പോലെയുള്ള സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് അത് മനസിലാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. 

കേന്ദ്ര വനം - പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രമാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പ്രാദേശിക ഭാഷകളിൽ ഒന്നിലും വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നില്ല.

മാര്‍ച്ച് 23-നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ കരടില്‍ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ തടസ്സമുണ്ടായി. മേയ് എട്ടിന് കേന്ദ്രം 60 ദിവസത്തെ കാലാവധി പൊതുജനാഭിപ്രായത്തിനായി നല്‍കി. ഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരം അത് വീണ്ടും ചൊവ്വാഴ്ച വരെ നീട്ടിയിരുന്നു. സമയപരിധി അവസാനിച്ച ചൊവ്വാഴ്ചവരെ 17 ലക്ഷം അഭിപ്രായങ്ങള്‍ ലഭിച്ചതായി മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഡല്‍ഹി, കര്‍ണാടക ഹൈക്കോടതി ഉത്തരവുകള്‍ കൂടി പരിഗണിച്ചായിരിക്കും അന്തിമ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുക.

 

Content Highlights: EIA; SC rejects Center's appeal against Delhi HC translation order