ന്യൂഡല്‍ഹി:  ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. യുവാവ് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചു. ഔദ്യോഗിക വസതിയില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന ഓഫീസില്‍ വെച്ചാണ് ജനസമ്പര്‍ക്ക പരിപാടി നടന്നത്. എല്ലാ ബുധനാഴ്ചയും രേഖാ ഗുപ്ത തന്റെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന ഓഫീസില്‍ ജനസമ്പര്‍ക്ക പരിപാടി നടത്താറുണ്ട്. 

To advertise here,

ഇതില്‍ പങ്കെടുക്കാനെന്ന രീതിയില്‍ ചില പേപ്പറുകളുമായി എത്തിയ യുവാവാണ് രേഖാ ഗുപ്തയെ ആക്രമിച്ചത്. മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ആക്രോശിച്ചുകൊണ്ട് ഇയാള്‍ മുഖത്തടിക്കുകയായിരുന്നുവെന്നാണ് വിവരം.  സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി.  പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഈ സംഭവം നടന്നത്. 

മുഖ്യമന്ത്രിയുടെ നേരെ ഇയാള്‍ ഭാരമേറിയ വസ്തു എറിഞ്ഞുവെന്നും വിവരമുണ്ട്. 35 വയസുള്ള ആളാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി, ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ്.  ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരുപ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്.   അതേസമയം രേഖാ ഗുപ്തയെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെ അപലപിച്ച് മറ്റ് രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നു. സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.