ന്യൂഡല്‍ഹി: കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക ക്രമക്കേട് നടക്കുന്നതായുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ രാഹുലിനുള്ള പിന്തുണ അറിയിക്കുന്നതിന് പ്രത്യേക വെബ്‌സൈറ്റ് അവതരിപ്പിച്ച് കോണ്‍ഗ്രസ്. വോട്ട് കവര്‍ച്ചയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നാവശ്യപ്പെട്ടും ഡിജിറ്റല്‍ വോട്ടര്‍ പട്ടിക പുറത്തുവിടണമെന്നാവശ്യപ്പെട്ടും പൊതുജനങ്ങള്‍ക്ക് ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഇതില്‍ പങ്കുവെക്കാനുമാകും
വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവർക്ക് 'താന്‍ വോട്ട് കവര്‍ച്ചയ്‌ക്കെതിരായി നിലകൊള്ളുന്നു' എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം ലഭിക്കും. 'തിരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് ഡിജിറ്റല്‍ വോട്ടേഴ്‌സ് ലിസ്റ്റ് ലഭ്യമാകണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തെ ഞാന്‍ പിന്തുണയ്ക്കുന്നു' എന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് എസ്എംഎസിലൂടെ ഫോണില്‍ ലഭ്യമാക്കുന്നതിനുള്ള അവസരവും സൈറ്റിലുണ്ട്.
വോട്ട് കവര്‍ച്ച സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളുടെ വീഡിയോയും വെബ്‌സൈറ്റിലുണ്ട്. ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ ബിജെപിയുടെ ആക്രമണത്തിന് വിധേയമാകുകയാണെന്നും വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്ന വോട്ട് തിരിമറി സംബന്ധിച്ച് രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച ആരോപണങ്ങളും ഇവിടെ ആവര്‍ത്തിക്കുന്നുണ്ട്.
കര്‍ണാടകയിലുള്ള ഒരു നിയമസഭാമണ്ഡലത്തിലെ വോട്ടര്‍പട്ടിക ക്രമക്കേട് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമുയര്‍ത്തിയത് ഏതാനും ദിവസം മുന്‍പാണ്. വിഷയം വലിയ തോതില്‍ ചര്‍ച്ചയായെങ്കിലും മറുപടി നല്‍കാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. ഡിജിറ്റല്‍ വോട്ടര്‍പട്ടിക കൈമാറാതെയും വീഡിയോ തെളിവുകള്‍ (സിസിടിവി ദൃശ്യങ്ങള്‍) 45 ദിവസത്തിനകം നശിപ്പിക്കണമെന്ന സര്‍ക്കുലറിറക്കിയും കമ്മിഷന്‍ ബിജെപിക്ക് ഒത്താശചെയ്യുന്നെന്നാണ് രാഹുലിന്റെ ആരോപണത്തിനും കമ്മിഷന്‍ ഉത്തരംനല്‍കിയിട്ടില്ല.
45 ദിവസത്തിനകം സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയതിന്റെ കാരണംതേടിയുള്ള വിവരാവകാശ അപേക്ഷയ്ക്കും കമ്മിഷന്‍ കൃത്യമായ ഉത്തരംനല്‍കിയില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ മറുപടിനല്‍കാനാവില്ലെന്നായിരുന്നു കമ്മിഷന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാംപയിന്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും തീരുമാനിച്ചത്. വിഷയമുയര്‍ത്തി രാഷ്ട്രീയപ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് തിങ്കളാഴ്ച പ്രതിപക്ഷപാര്‍ട്ടികളുടെ എംപിമാര്‍ പ്രതിഷേധമാര്‍ച്ച് നടത്തും.
Content Highlights: Congress launched a website allowing people to register support for Rahul Gandhi`s voter fraud claim
Published: 10 Aug 2025, 03:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented