ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തിരിച്ചടി നേരിട്ട സിബിഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ അഴിമതി ആരോപണങ്ങളിൽ നിന്ന് വിട്ടയച്ച പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സിബിഐ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

To advertise here,

അന്വേഷണത്തിന്റെ പല വശങ്ങളും കോടതി അവഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തതിനാലാണ് അപ്പീൽ നൽകുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 598 പേജുള്ള വിധിക്ക് എതിരായ അപ്പീൽ സമർപ്പിച്ചതായി അറിയിച്ച ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കൂട്ടാക്കിയില്ല.

സിബിഐയുടെ കുറ്റപത്രം തള്ളിക്കൊണ്ട് കെജ്‌രിവാൾ, സിസോദിയ, കെ. കവിത എന്നിവരുൾപ്പെടെ 23 പേരെയാണ് വിചാരണ കോടതി വിട്ടയച്ചത്. അന്വേഷണത്തിലെ വീഴ്ചകൾക്ക് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ് സിബിഐയെ രൂക്ഷമായി വിമർശിച്ചിരുന്നു. കെജ്‌രിവാളിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും സിസോദിയക്കും മറ്റ് പ്രതികൾക്കുമെതിരെ പ്രാഥമിക കേസ് നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.