
ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം | Photo: x.com/Himalaytrekker/
ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ചോള കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവിടെ വിവാഹച്ചടങ്ങുകള്‍ നടത്തുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരുകാലത്ത് നിരവധി വിവാഹച്ചടങ്ങുകള്‍ നടന്നിരുന്ന ക്ഷേത്രമായിരുന്നു ഇത്. അതുതന്നെയാണ് ക്ഷേത്രത്തില്‍ ഇപ്പോള്‍ വിവാഹ ചടങ്ങുകള്‍ നടത്താന്‍ ക്ഷേത്രം അധികൃതര്‍ അനുവദിക്കാത്തതിനു കാരണവും.
ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് ക്ഷേത്രാചാരങ്ങള്‍ നടത്തുന്നതിനേക്കാള്‍ കൂടുതൽസമയം വിവാഹമോചനക്കേസുകളില്‍ സാക്ഷി പറയുന്നതിനായി കോടതികളില്‍ ചെലവഴിക്കേണ്ടിവന്നതോടെയാണ് ക്ഷേത്രം ഈ തീരുമാനത്തിലേക്കെത്തിയത്.
കര്‍ണാടകയിലെ ഏറ്റവും ജനപ്രിയമായ വിവാഹ വേദികളില്‍ ഒന്നായിരുന്ന സോമേശ്വര സ്വാമി ക്ഷേത്രത്തില്‍വെച്ച് തന്റെ വിവാഹം നടത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കാരണം ആരാഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ് ക്ഷേത്രത്തിന് കത്ത് നല്‍കി. ഇതിന് മറുപടിയായി ക്ഷേത്ര ഭരണസമിതി നല്‍കിയ പ്രസ്താവനയിലാണ് കാരണം വ്യക്തമാക്കിയത്. ഇതോടെയാണ് ക്ഷേത്രത്തിന്റെ വിചിത്രമായ തീരുമാനം പുറംലോകമറിഞ്ഞത്.
ഇവിടെനിന്ന് വിവാഹിതരായ ഒട്ടേറെ ദമ്പതിമാര്‍ വിവാഹബന്ധം വേര്‍പെടുത്താനായി കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ വിചാരണവേളയില്‍ വിവാഹം നടത്തിക്കൊടുത്ത ക്ഷേത്രപൂജാരിയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെടുന്നത് പതിവായി. ഇതോടെയാണ് ക്ഷേത്രത്തില്‍ വിവാഹം ഇനി നടത്തിക്കൊടുക്കേണ്ടെന്ന തീരുമാനമെടുക്കാൻ ഭാരവാഹികൾ തീരുമാനിച്ചത്.
ക്ഷേത്രത്തില്‍വെച്ച് വിവാഹിതരാകുന്നവര്‍ക്കിടയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതും ഒളിച്ചോടി വിവാഹം കഴിക്കുന്നവര്‍ ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ രേഖകള്‍ ഹാജരാക്കുന്നതും പതിവായതോടെ അത് ക്ഷേത്രത്തിന്റെ പ്രതിച്ഛായയേത്തന്നെ ബാധിച്ചു. വിവാഹം നടത്തിക്കൊടുത്ത പൂജാരിമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് കേസിന്റെ നടപടികളുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകേണ്ടിവരുന്നത് പതിവായി. ഇതോടെയാണ് ഇനി ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്തേണ്ടെന്ന് ക്ഷേത്ര ഭരണസമിതി തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം പരസ്യമാക്കിയിരുന്നില്ല.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം ക്ഷേത്ര അധികൃതര്‍ക്ക് 50-ല്‍ അധികം വിവാഹ മോചനവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യേണ്ടിവന്നു. കുടുംബാംഗങ്ങള്‍ അറിയാതെ നടക്കുന്ന വിവാഹങ്ങള്‍ കാരണം പല പ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്ന് ക്ഷേത്ര കമ്മിറ്റിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി. ഗോവിന്ദരാജു പറഞ്ഞു.
Content Highlights: Discover why Bengaluru`s historic Halasuru Someshwara Temple halted weddings. Frequent divorce cases & fake documents led priests to testify in court. Read the surprising reason!
Published: 09 Dec 2025, 09:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented