ന്യൂഡൽഹി: ഇന്ത്യയുടെ ജി20 ഷെർപ്പ സ്ഥാനത്തുനിന്ന് രാജിവെച്ച് അമിതാഭ് കാന്ത്. 45 വർഷത്തെ സർക്കാർ സർവീസിനാണ് അമിതാഭ് കാന്ത് ഇതോടെ അന്ത്യം കുറിച്ചത്. 1980 ബാച്ച് ഐഎഎസ് കേരള കേഡർ ഉദ്യോഗസ്ഥനാണ് അമിതാഭ് കാന്ത്. 

To advertise here,

2022 മുതൽ ജി20യിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അമിതാഭ് കാന്ത് 2023ൽ ഇന്ത്യയെ ജി20 അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചിരുന്നു. നീതി ആയോഗ് സിഇഒ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വതന്ത്ര സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, തിങ്ക് ടാങ്കുകൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനമാണ് താൻ മുന്നിൽ കാണുന്നതെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനിൽ കുറിച്ചു.

ആത്മാർത്ഥമായ 45 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം, പുതിയ അവസരങ്ങൾ സ്വീകരിക്കാനും ഒരു പുതിയ അധ്യായം ആരംഭിക്കാനും  തീരുമാനിച്ചു. ഇന്ത്യയുടെ ജി20 ഷെർപ്പ സ്ഥാനത്തുനിന്നുള്ള രാജി സ്വീകരിച്ചതിനും, ഇന്ത്യയുടെ വളർച്ചാപാതയെ രൂപപ്പെടുത്തിയ വികസന സംരംഭങ്ങൾക്ക് ഊന്നൽ നൽകാൻ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഗാധമായി കടപ്പെട്ടിരിക്കുന്നു. മാർഗ്ഗനിർദ്ദേശങ്ങൾക്കും പിന്തുണയ്ക്കും മന്ത്രിമാരായ നിർമ്മല സീതാരാമൻ, ഡോ. എസ്. ജയശങ്കർ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര എന്നിവർക്ക് നന്ദി പറയുന്നു- അമിതാഭ് കാന്ത് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

2016 ഫെബ്രുവരി മുതൽ 2022 ജൂൺ വരെ ആറ് വർഷത്തിലേറെ നീതി ആയോഗിന്റെ  സിഇഒ ആയിരുന്നു അദ്ദേഹം. 2022 ജൂലൈയിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് ശേഷം അദ്ദേഹം ഇന്ത്യയുടെ ജി20 ഷെർപ്പയായി നിയമിതനാവുകയായിരുന്നു. ഇതിന് മുൻപ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ വകുപ്പ് സെക്രട്ടറി (2014-16), ടൂറിസം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (2001-07) എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, ഈസ് ഓഫ് ഡുയിങ് ബിസിനസ് തുടങ്ങിയ ആശയങ്ങളുടെ അമരക്കാരനായാണ് അമിതാഭ് കാന്ത് അറിയപ്പെടുന്നത്.