പട്‌ന: ബിഹാറിലെ വോട്ടര്‍പ്പട്ടിക പുനഃപരിശോധിക്കുന്നത് ബിജെപി ഇതര വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിക്കാനാണെന്ന പ്രതിപക്ഷ ആരോപണത്തിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ തോല്‍വിക്ക് കാരണം കണ്ടെത്തുകയാണ് രാഹുല്‍ ഗാന്ധിയെന്ന് അമിത് ഷാ പരിഹസിച്ചു. ബിഹാറിലെ സീതാമര്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ബിഹാറില്‍ ബിജെപി വലിയ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. തേജസ്വി യാദവിന്റെ ആര്‍ജെഡി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ല. ഭരണകാലത്ത് ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. രാഹുല്‍ ഗാന്ധിയോട് എനിക്ക് പറയാനുള്ളത്, വോട്ടര്‍പ്പട്ടിക പുനഃപരിശോധന പുതിയ കാര്യമല്ല. തിരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ തുടര്‍ച്ചയായി തോറ്റുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ തോല്‍വിയുടെ കാരണം കണ്ടെത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്‍പ് നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍നിന്ന് നീക്കം ചെയ്യണം. ഇന്ത്യയില്‍ ജനിക്കാത്തവര്‍ക്ക് ഭരണഘടന വോട്ടവകാശം നല്‍കുന്നില്ല. ഭരണഘടന കൈയില്‍പ്പിടിച്ച് നടക്കുന്ന രാഹുല്‍, അത് തുറന്നു വായിക്കുകയും വേണമെന്നും അമിത് ഷാ  പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍ പ്രതിപക്ഷത്തിന്റെ വോട്ടുബാങ്കായതുകൊണ്ടാണ് പുനഃപരിശോധനയെ എതിര്‍ക്കുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു. 

ബിഹാറില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, വോട്ടര്‍പ്പട്ടിക പുനഃപരിശോധിക്കണമെന്ന ആവശ്യം വിവാദത്തിന് തിരികൊളുത്തിയിരുന്നു. പ്രതിപക്ഷത്തിന് വോട്ടുചെയ്യുമെന്ന് കരുതുന്ന പാര്‍ശ്വവത്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടതുമായ സമുദായങ്ങളില്‍നിന്നുള്ള വോട്ടര്‍മാരെ കണ്ടെത്തി അവരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ബിജെപിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. ആധാര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ വോട്ടര്‍ കാര്‍ഡ് എന്നിവയുണ്ടെന്നത് പട്ടികയില്‍ ഉള്‍പ്പെടാനുള്ള യോഗ്യതയായി കണക്കാക്കാനാവില്ലെന്ന നിര്‍ദേശവും വിവാദമായിരുന്നു.