ന്യൂഡൽഹി: എയർ ഇന്ത്യയുടെ എഐ 171വിമാനം അപകടത്തിൽപ്പെട്ടത് വിമാനത്തിലെ ഇന്ധന സ്വിച്ചുകൾ പൈലറ്റ് മനഃപൂർവമായി ഓഫാക്കിയതുകൊണ്ടാണെന്ന് റിപ്പോർട്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് ഇത്തരത്തിലാണെന്ന് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ പാശ്ചാത്യ ഏവിയേഷൻ ഏജൻസികളിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. സാങ്കേതിക തകരാറുകളൊന്നും കണ്ടെത്താനായില്ലെന്നും കോക്ക്പിറ്റ് വോയ്സ് റെക്കോഡിങ്ങുകളുടെ വിശകലനത്തെയും അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകളെന്നാണ് റിപ്പോർട്ട്.

To advertise here,

ബോയിങ് 787 ഡ്രീംലൈനർ വിമാനമായ എഐ 171, 2025 ജൂൺ 12-ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തകർന്നു വീഴുകയും 260 പേർ മരിക്കുകയും ചെയ്തു - വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും, വിമാനം ഒരു മെഡിക്കൽ വിദ്യാർഥി ഹോസ്റ്റലിലേക്ക് പതിച്ചതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന 19 പേരുമാണ് മരിച്ചത്.

സ്വിച്ചുകൾ മനഃപൂർവം എങ്ങനെ ഓഫാക്കിയെന്നതിനെക്കുറിച്ചുള്ള വിശദമായ വിവരണം അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമോ അതോ ഉത്തരവാദിത്വം വ്യക്തമായി പറയുമോ എന്നത് വ്യക്തമല്ലെങ്കിലും വിമാനത്തിന്റെ കമാൻഡറായ സുമീത് സബർവാൾ ആണ് സ്വിച്ചുകൾ മാറ്റിയതെന്നും അദ്ദേഹം അപകടത്തിൽ മരിച്ചതായും കൊറിയർ ഡെല്ല സെറ റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ അടിസ്ഥാനമാക്കിയുള്ള പാശ്ചാത്യ വിലയിരുത്തലുകൾ സബർവാളിലേക്ക് വിരൽ ചൂണ്ടുന്നു. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ വിമാനം നിയന്ത്രിക്കുമ്പോൾ സുമീത് സബർവാൾ നിരീക്ഷിക്കുകയായിരുന്നു. എൻജിനുകൾ ക്രമമായി അടഞ്ഞു - ആദ്യം ഇടത് എൻജിൻ, ക്യാപ്റ്റൻ ഇരിക്കുന്നിടത്ത്, പിന്നീട് വലത്. അവസാന നിമിഷങ്ങളിൽ, ഫസ്റ്റ് ഓഫീസറുടെ കൺട്രോൾ യോക്ക് ഉയരം വീണ്ടെടുത്തപ്പോൾ ക്യാപ്റ്റന്റെത് നിശ്ചലമായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.

ബോയിങ് 787 വിമാനത്തിന്റെ രണ്ട് എൻജിനുകളും ഒരേസമയം തകരാറിലാകാൻ സാധ്യതയില്ലെന്ന് യുഎസ് വിദഗ്ധർ നടത്തിയ സിമുലേറ്റർ പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. മനുഷ്യസഹായമില്ലാതെ ഇത് സംഭവിക്കില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. അപകടസമയത്ത് സഹപൈലറ്റ് വിമാനത്തെ ഉയർത്താൻ ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യൻ വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പുനർമൂല്യം ചെയ്യുമെന്ന പാശ്ചാത്യ രാജ്യങ്ങളുടെയും യുഎസിന്റെയും സമ്മർദ്ദത്തെത്തുടർന്നാണ് അന്വേഷണത്തിൽ പൈലറ്റിന്റെ പങ്ക് അംഗീകരിക്കാൻ ഇന്ത്യ തയ്യാറായതെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ഇന്ത്യൻ വിമാനക്കമ്പനികളുടെ രാജ്യാന്തര പ്രതിച്ഛായയെ ബാധിക്കും.

വ്യോമയാന മേഖലയിൽ വലിയ നിക്ഷേപം നടത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സുരക്ഷാ റേറ്റിങ്ങിൽ ഇടിവുണ്ടാകുന്നത് വിദേശ വ്യാപാരത്തെയും ടൂറിസത്തെയും ദോഷകരമായി ബാധിക്കും. അപകടത്തിൽ പൈലറ്റിന്റെ പങ്ക് ഉണ്ടെന്ന് അംഗീകരിക്കാൻ ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ വാഷിംഗ്ടണിലെ എൻ.ടി.എസ്.ബി. (NTSB) ലബോറട്ടറികളിൽ നടത്തിയ ഓഡിയോ പരിശോധനയിൽ പൈലറ്റുമാരിൽ ഒരാളുടെ ഇടപെടൽ വ്യക്തമായതോടെയാണ് ഇന്ത്യ നിലപാട് മാറ്റിയത്. എന്നാൽ, ഇന്ത്യൻ അന്വേഷണ ഏജൻസിയായ എ.എ.ഐ.ബി ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൈലറ്റിന്റെ മേൽ പഴിചാരി വിമാന നിർമ്മാതാക്കളെയും എയർലൈനിനെയും രക്ഷപ്പെടുത്താനുള്ള നീക്കമാണിതെന്ന് ആരോപിച്ച് സുമീത് സബർവാളിന്റെ കുടുംബവും പൈലറ്റ് അസോസിയേഷനുകളും രംഗത്തെത്തി.