ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത് എന്നാണ് വിവരം. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായതെന്നും ഇത് ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുകയും ഭൂമിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

To advertise here,

കഠിനമായ പരിശ്രമത്തിനൊടുവിലാണ് പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (SDRF) സംയുക്ത സംഘത്തിന് സംഭവസ്ഥലത്തെത്താനായത്. പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരോടൊപ്പം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ  ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

കത്വ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഗാര്‍ഡ്, ചാങ്ദ ഗ്രാമങ്ങളിലും ലഖന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദില്‍വാന്‍-ഹത്ലിയിലും മണ്ണിടിച്ചിലുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷയ്ക്കായി ജലാശയങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

ഹിമാചലില്‍ മിന്നല്‍പ്രളയം: ദേശീയപാത അടച്ചു; മണ്ഡി, കുളു, കിന്നൗര്‍ എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷം

ന്യൂഡല്‍ഹി: മിന്നല്‍പ്രളയങ്ങളില്‍ ഉലഞ്ഞ് ഹിമാചല്‍ പ്രദേശ്. ഹിമാചലിലെ മണ്ഡി ജില്ലയില്‍ ഞായറാഴ്ചയുണ്ടായ ഒന്നിലധികം മിന്നല്‍പ്രളയങ്ങളില്‍ ചണ്ഡീഗഢ്-മണാലി ദേശീയപാതയിലെ മണ്ഡി-കുളു പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പനാര്‍സ, ടക്കോളി, നാഗ്വെയ്ന്‍ എന്നിവിടങ്ങളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

സംഭവങ്ങളില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് മണ്ഡി എഎസ്പി സച്ചിന്‍ ഹിരേമത്ത് അറിയിച്ചു. ഹിമാചല്‍ പ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, സംസ്ഥാനത്തുടനീളമുള്ള കനത്ത മഴയില്‍ 374 റോഡുകളും, 524 വൈദ്യുതി വിതരണ ട്രാന്‍സ്‌ഫോര്‍മറുകളും, 145 കുടിവെള്ള പദ്ധതികളും തടസപ്പെട്ടു. 

മണ്ണിടിച്ചിലിനെയും മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് എന്‍എച്ച്-305, എന്‍എച്ച്-05 എന്നിവയുള്‍പ്പെടെയുള്ള പ്രധാന പാതകള്‍ അടഞ്ഞുകിടക്കുകയാണ്. മണ്ഡി, കുളു, കിന്നൗര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകള്‍.

ഈ മണ്‍സൂണില്‍ ജൂണ്‍ 20 മുതലുള്ള ആകെ മരണസംഖ്യ 257 ആയി ഉയര്‍ന്നു. ഇതില്‍ 133 പേര്‍ മണ്ണിടിച്ചില്‍, മിന്നല്‍പ്രളയം, വീടുകള്‍ തകരല്‍ എന്നിവ മൂലവും, 124 പേര്‍ വാഹനാപകടങ്ങളിലും മരിച്ചു. 203 റോഡുകള്‍ അടയ്ക്കുകയും 458 ട്രാന്‍സ്‌ഫോര്‍മറുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്ത മണ്ഡിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

കുളുവില്‍, വലിയ മണ്ണിടിച്ചിലുണ്ടായ എന്‍എച്ച്-305ലെ ഝേഡ് (ഖനാഗ്) ഉള്‍പ്പെടെ 79 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. പുനഃസ്ഥാപിക്കാനുള്ള  പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായ മഴയും പുതിയ മണ്ണിടിച്ചിലുകളും ഇതിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചംബ, കാന്‍ഗ്ര, മണ്ഡി എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളെയും ഇത് ബാധിച്ചിട്ടുണ്ട്. 

കിന്നൗറില്‍ എന്‍എച്ച്-05 ഉള്‍പ്പെടെ ആറ് റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. മിന്നല്‍പ്രളയവും ഹൈ-ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകളും കാരണം കുളുവിലും ലഹോള്‍-സ്പിതിയിലും വൈദ്യുതി മുടങ്ങി. വരും ദിവസങ്ങളില്‍ ഇടവിട്ടുള്ള മഴ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയേക്കാമെന്നും ദുര്‍ബലമായ പാതകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.