ലഖ്‌നൗ: ബാങ്ക് അക്കൗണ്ടിൽ പത്തുകോടിയോളം രൂപ എങ്ങനെയോ എത്തിച്ചേർന്നിട്ടും സത്യസന്ധത മുറുകെപ്പിടിച്ച് അക്കാര്യം ബാങ്ക് അധികൃതരെ അറിയിച്ച് ഉത്തർ പ്രദേശ് സ്വദേശിനി. മേയിൻപുരി ജില്ലയിലെ ദേവ്ഗഞ്ച് ഗ്രാമസ്വദേശിനിയായ സീതയാണ് അക്കൗണ്ടിൽ ക്രെഡിറ്റായ വൻതുകയിൽ കണ്ണ് മഞ്ഞളിക്കാതിരുന്നതിന് സാമൂഹികമാധ്യമങ്ങളിൽനിന്നുൾപ്പെടെ വലിയ അഭിനന്ദനത്തിന് പാത്രമായത്.

To advertise here,

ബിച്‌വൻ പ്രദേശത്തെ ദേവ്ഗഞ്ച് ഗ്രാമത്തിലെ പരസ്ഭൻ ബഹേലിയയുടെ ഭാര്യയാണ് സീത. കാർഷികവൃത്തിയാണ് ഇവരുടെ ഉപജീവനോപാധി. നവരാത്രിവേളയിൽ, അഷ്ടമിദിനത്തിൽ ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ പോയതായിരുന്നു സീത. എന്നാൽ, ബാങ്ക് അവധിയായിരുന്നു. തുടർന്ന് സമീപത്തെ എടിഎമ്മിൽ പോവുകയും ബാലൻസ് പരിശോധിക്കുകയും ചെയ്തു. എന്നാൽ, അക്കൗണ്ട് ബാലൻസ് കണ്ട സീതയും ഒപ്പമുണ്ടായിരുന്ന മകനും ഞെട്ടി. 9,99,49,588 രൂപ ആയിരുന്നു ബാലൻസ് കാണിച്ചത്.

മറ്റൊരു എടിഎമ്മിലും ബാലൻസ് പരിശോധിച്ചെങ്കിലും തുക അതുതന്നെയായിരുന്നു. എടിഎമ്മിലെ സ്‌ക്രീനിൽ ഈ തുക തെളിഞ്ഞതിന്റെ ദൃശ്യങ്ങൾ സീതയുടെ മകൻ  ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ഉടമയാണ് സീത. ഇത്തരം പണം തനിക്ക് വേണ്ടെന്ന് പറഞ്ഞ് സീതയും കുടുംബവും ബാങ്കിനെ സമീപിക്കുകയും വിഷയം പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബാങ്ക് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളും അയൽക്കാരും സീതയുടെ സത്യസന്ധതയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.