കുമരകം: ആന എഴുന്നള്ളത്ത് ഒഴിവാക്കി ഭവനരഹിതന് വീട് നല്‍കാന്‍ കുമരകം ശ്രീകുമാരമംഗലം ദേവസ്വം. മണക്കുളങ്ങര ഉത്സവത്തില്‍ ആന ഇടഞ്ഞുണ്ടായ ദുരന്തങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആനയെ ഒഴിവാക്കി ശാഖാംഗത്തിന് വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.

To advertise here,

ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശം പരിഗണിച്ച് ഷര്‍ട്ട് ധരിച്ച് ക്ഷേത്രദര്‍ശനമെന്നതും ശ്രീകുമാരമംഗലത്ത് പ്രാവര്‍ത്തികമാക്കിയിരുന്നു. തങ്കരഥമുള്ള കേരളത്തിലെ ഏകക്ഷേത്രം എന്നതിനാല്‍ ഇവിടെ ക്ഷേത്രച്ചടങ്ങിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിന് ആന അവിഭാജ്യഘടകമല്ല.  ആനയുടെ പാട്ടത്തുകയില്‍ ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുക അസാധ്യമായതിനാല്‍ പദ്ധതി നടത്തിപ്പിന് സുമനസ്സുകളില്‍നിന്ന് തുക കണ്ടെത്താനും കമ്മിറ്റി തീരുമാനിച്ചു.

ആദ്യസംഭാവനയായി ദേവസ്വം സെക്രട്ടറി 50,000 രൂപ നല്‍കി. നാല് അംഗശാഖകളില്‍ ഉള്‍പ്പെട്ട ഏറ്റവും നിര്‍ധനനായ ശാഖാ അംഗത്തിന് ഒരു വീടാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുനല്‍കുന്നത്.

120-ാമത് ക്ഷേത്രോത്സവത്തിന് മാര്‍ച്ച് മൂന്നാം തീയതി കൊടിയേറും. ഏഴുദിവസം നീളുന്ന ഉത്സവം മാര്‍ച്ച് 10-ന് കൊടിയിറങ്ങും. തിങ്കളാഴ്ച വൈകീട്ട് 7.15-ന് നടക്കുന്ന കൊടിയേറ്റിന് ക്ഷേത്രംതന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി പി.എം.മോനീഷ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തങ്കരഥം എഴുന്നള്ളിപ്പ്, മുളയിടല്‍ എന്നിവ നടക്കും. തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എസ്.എന്‍.ഡി.പി. അംഗ ശാഖകള്‍ അത്യന്തം വാശിയോടെയാണ് ഓരോദിവസത്തെയും ഉത്സവം നടത്തുന്നത്.