ഉഖ്രുല്‍: ഷിരൂയ് മലനിരകളില്‍ വിരിഞ്ഞ ഒരു പൂവ്, മണിപ്പൂരിലെ കലാപത്തിന്റെ മുറിവുകള്‍ ഉണക്കിത്തുടങ്ങുകയാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമായ ഷിരൂയ് ലില്ലി ഉഖ്രുലിലെ മലനിരകളില്‍ വീണ്ടും പൂവിട്ടു. രണ്ടുവര്‍ഷത്തിന് ശേഷം ആദ്യമായി കുക്കികളും മെയ്തികളും ഒരുമിച്ച് ഒരു പൊതുവേദിയിലെത്തി. ലില്ലി ഫെസ്റ്റിവല്‍ ആഘോഷിക്കാനാണ് ഇരുകൂട്ടരും ഒരുമിച്ചത്. ഈ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചതാവട്ടെ മലയാളിയായ ജില്ലാ കളക്ടര്‍ ആശിഷ് ദാസ്. 

To advertise here,

ലില്ലി പൂത്തത് കാണാന്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മല കയറി, ഒപ്പം ഉഖ്രുല്‍ ജില്ലാ കളക്ടര്‍ കൊല്ലം മുഖത്തല സ്വദേശി ആശിഷ് ദാസും. കലാപം കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്ന ഷിരൂയ് ലില്ലി ഫെസ്റ്റിവല്‍ ഇത്തവണ നടത്താന്‍ ഗവര്‍ണറും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് തീരുമാനിച്ചത്. ദിവസങ്ങള്‍ക്കകം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാഗാവിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണ് ഉഖ്രുല്‍. ഇവിടേക്കാണ് കുക്കി, മെയ്തി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ വന്ന് പരിപാടിയില്‍ പങ്കെടുത്തത്. 

വളരെ പെട്ടെന്നായിരുന്നു പരിപാടി നടത്താന്‍ തീരുമാനമായിരുന്നതെന്നും ഉഖ്രുലിലേക്കുള്ള റോഡുകളടക്കം നിശ്ചിത സമയത്തിനുള്ളില്‍ നന്നാക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നുവെന്നും ആശിഷ് ദാസ് പറഞ്ഞു. കുക്കി, മെയ്തി വിഭാഗങ്ങളിലെ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ട നാട്ടില്‍ രണ്ടുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇരുവിഭാഗങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത് ഒരു പൊതുപരിപാടി നടക്കുന്നത്. കലാപത്തിന്റെ മുറിവുണങ്ങാത്ത മണിപ്പൂരില്‍ പ്രതീക്ഷ തളിരിടുന്നു. ലില്ലി പൂക്കളുടെ ഉത്സവം തുടക്കം മാത്രം.