വൈത്തിരി: ഒരു ഗ്രാമത്തിന്റെ ഒരുപാടു നാളത്തെ കാത്തിരിപ്പിന് വിരാമമായി കുന്നത്തുതോട്ടം അങ്കണവാടിയുയരും. പഞ്ചായത്ത് വകയിരുത്തിയ തുകയില്‍ പ്രസിഡന്റ് നല്‍കിയ സ്ഥലത്താണ് കുന്നത്തുതോട്ടം അങ്കണവാടി യാഥാര്‍ഥ്യമാവുക. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷാണ് വൈത്തിരി ടൗണിന് സമീപമുള്ള അമ്പലക്കുന്നില്‍ അങ്കണവാടിക്കായി മൂന്നരസെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്.

To advertise here,

അങ്കണവാടി നിര്‍മിക്കാനായി പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഭൂമിയുടെ വിലവര്‍ധനയുള്‍പ്പെടെയുള്ള കാരണത്താന്‍ അനുയോജ്യമായൊരു സ്ഥലംകണ്ടെത്താന്‍ സാധിച്ചില്ല. പലരെയും സമീപിച്ചെങ്കിലും പലവഴിക്കും അന്വേഷിച്ചെങ്കിലും ഭൂമികിട്ടാതെ വന്നതോടെ അങ്കണവാടിക്കായുള്ള കാത്തിരിപ്പുനീണ്ടു. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് സ്ഥലംനല്‍കിയത്.

അച്ഛന്‍ വിജയകുമാറിന്റെ ഓര്‍മ്മയ്ക്കായാണ് സ്ഥലം നല്‍കിയതെന്നും അങ്കണവാടിയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും എം.വി. വിജേഷ് പറഞ്ഞു. കുന്നത്തുതോട്ടം, അമ്പലക്കുന്ന്, കോളിച്ചാല്‍ 16 എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് അങ്കണവാടി ഉപകാരപ്രദമാവുക.

മൂന്നുപ്രദേശങ്ങളിലുള്ളവര്‍ക്കും എളുപ്പത്തില്‍ എത്താന്‍ പറ്റുന്നിടത്താണ് അങ്കണവാടി നിര്‍മിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10-ന് എം.വി. വിജേഷുതന്നെ അങ്കണവാടിക്ക് തറക്കല്ലിടും. സിപിഎം വൈത്തിരി ഏരിയാകമ്മിറ്റി അംഗവുമാണ് എം.വി. വിജേഷ്.