കൂറ്റനാട്: കൂറ്റനാട്-പെരിങ്ങോട് റോഡിലെ വിവാഹമണ്ഡപം ചൊവ്വാഴ്ച ഒരു വലിയ ജനകീയ അടുക്കളയായി. ബിരിയാണി വെക്കാനാവശ്യമായ ചിക്കനും അരിയും ഉൾപ്പെടെ ഭൂരിഭാഗം സാധനങ്ങളും പലരും സൗജന്യമായി എത്തിച്ചുനൽകി. കൂറ്റനാട്ടെ അഞ്ചുവയസ്സുകാരൻ അവിഷേകിന്റെ ചികിത്സാസഹായ ഫണ്ട്‌ കണ്ടെത്താൻ ബിരിയാണി ഒരുക്കുകയായിരുന്നു നാട്ടുകാർ. നമ്മിണിപ്പറമ്പ് കൂട്ടായ്മ നടത്തിയ ’മെഗാ ബിരിയാണി ചലഞ്ചിൽ ഒറ്റദിവസം കൊണ്ട് വിറ്റത് പതിനായിരത്തിലേറെ ബിരിയാണിപ്പൊതികൾ.

To advertise here,

കൂറ്റനാട് നമ്മിണിപ്പറമ്പ് സുരേഷിന്റെയും വിദ്യയുടെയും മകൻ അവിഷേകിന്റെ ഇരുവൃക്കയും ജന്മനാ തകരാറിലാണ്. ഒന്നരവയസ്സിൽ ഡയാലിസിസ് തുടങ്ങി. ദിവസേന ഡയാലിസിസ് നടത്തിയാണ് ഈ അഞ്ചുവയസ്സുകാരനിപ്പോൾ ജീവൻ നിലനിർത്തുന്നത്. കുട്ടിക്ക് അടിയന്തരമായി വൃക്ക മാറ്റിവെക്കാനും തുടർചികിത്സയ്ക്കും മറ്റ്‌ ചെലവുകൾക്കുമായി 50 ലക്ഷം രൂപയോളം വരുമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. ചുമട്ടുതൊഴിലാളിയായ അച്ഛന് ഈ തുക സ്വപ്നം കാണാൻപോലും ആകില്ല.

ജില്ലാ അതിർത്തി കടന്ന് മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, കോക്കൂർ പ്രദേശങ്ങളിലും തൃശ്ശൂർജില്ലയിലെ പെരുമ്പിലാവ് മേഖലയിലും നന്മയുടെ സ്നേഹപ്പൊതികൾ എത്തിക്കാൻ സംഘാടകർക്ക് കഴിഞ്ഞു.