തൃപ്രയാർ: ജീവിതം മുച്ചക്രസ്കൂട്ടറിലും ചക്രക്കസേരകളിലും ഒതുക്കാതെ വീൽച്ചെയർ ബാസ്ക്കറ്റ്ബോളിൽ ചരിത്രംകുറിക്കുകയാണ് സാദിക്കും ഭാര്യ ബാനുവും തൃപ്രയാർ കടുകപ്പീടികയിൽ ഹനീഫയുടെയും ബൾക്കീസിന്റെയും നാലുമക്കളിൽ മൂന്നാമനാണ് സാദിക്ക്. ഒന്നരവയസ്സിൽ പോളിയോമൂലം കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു.

To advertise here,

കൂർക്കഞ്ചേരി പാറയിൽ അബ്ദുൾ അസീസിന്റെയും നസീമയുടെയും നാലുപെൺമക്കളിൽ മൂന്നാമത്തെയാളാണ് ഫസറാ ബാനു. പോളിയോ ബാധിച്ചത് രണ്ടാം വയസ്സിൽ. വിധിയെ ശപിക്കാതെ ഇതുവരും പഠനത്തിൽ മുന്നേറി. സാദിക്ക് ബികോമും ബാനു ബി.എ.യും കരസ്ഥമാക്കി. ഒരു വിവാഹച്ചടങ്ങിൽ ഇരുവരും കണ്ടുമുട്ടി. സൗഹൃദവും പ്രണയവും പിന്നീട് വിവാഹത്തിലെത്തിച്ചു. അഞ്ചുവർഷം മുൻപാണ് ഇവർ വീൽച്ചെയർ ബാസ്കറ്റ്‌ബോളിൽ പരിശീലനംനേടുന്നത്.

ചെറുപ്പം മുതലേ സ്പോർട്സിൽ താത്‌പര്യമായിരുന്നുവെന്ന് സാദിക്ക് പറഞ്ഞു. ഫാ. സോളമന്റെ തൃശ്ശൂർ മുണ്ടൂർ ദർശന ക്ലബ്ലും ഫാ. മാത്യൂസ് നേതൃത്വം നൽകുന്ന ആലുവ കൃപാ സെന്റർ സ്പെഷ്യൽസ്കൂളിലും പരിശീലനം നേടി. ജില്ലാ, സംസ്ഥാന തലങ്ങളിൽ വിവിധ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു. ദേശീയതലത്തിൽ ആറു ദിവസം ഗ്വാളിയറിൽ പരിശീലനം. അതോടെ ബാസ്കറ്റ്‌ബോളിനെക്കറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാനായി. 2023-ൽ വനിതാവിഭാഗം ദേശീയ ചാമ്പ്യൻഷിപ്പിൽ ബാനു അടങ്ങുന്ന കേരളാ ടീം മൂന്നാം സ്ഥാനം നേടി.

2024-ൽ ഗ്വാളിയറിൽ നടന്ന ദേശീയ വീൽച്ചെയർ റഗ്ബി മത്സരത്തിൽ രണ്ടാംസ്ഥാനംനേടിയ പുരുഷവിഭാഗം ടീമിലെ അംഗമായിരുന്നു സാദിക്ക്. പിന്നീട് സൗത്ത്സോൺ വീൽച്ചെയർ ബാസ്കറ്റ്‌ബോളിൽ പങ്കെടുത്ത ഭിന്നശേഷി ദമ്പതിമാരായിമാറി. 10 അംഗങ്ങൾ വീതമുള്ള സംസ്ഥാന ടീമിലും ഇവർ അംഗങ്ങളായിരുന്നു. ഈ മാസം അവസാനം നടക്കുന്ന സൗഹൃദമത്സരങ്ങളിലും ചെന്നൈയിൽ നടക്കുന്ന ലീഗ് മാച്ചിലും ഇരുവരും പങ്കെടുക്കും.

മത്സരത്തിനു പോകുമ്പോൾ ഓരോയിടത്തും താമസിച്ചാണ് പരിശീലനം നടത്തിവന്നിരുന്നതെന്ന് സാദിക്ക് പറയുന്നു. വീൽച്ചെയർ ഉൾപ്പെടെയുള്ള മറ്റ്‌ സാമഗ്രികൾ സെന്ററുകൾ തന്നെ സൗജന്യമായി നൽകുമായിരുന്നു. എന്നാൽ, സ്പോർട്സ് വീൽച്ചെയറുകൾ ആവശ്യമാണെങ്കിലും സ്വന്തമായി ഇതുവരെയും ലഭിച്ചിട്ടില്ലെന്നും സാദിക്ക് പറഞ്ഞു. തൃപ്രയാറിൽ മൊബൈൽക്കടയും ട്രാവൽസുമായി മുന്നോട്ടുപോകുകയാണിവർ. ഒൻപതാംക്ലാസുകാരി സെഹാ അഞ്ജു , നാലാംക്ലാസുകാരൻ മുഹമ്മദ് സഹ്യാൻ എന്നിവർ മക്കളാണ്.