ആലപ്പുഴ: ഒരു സ്വപ്നസാഫല്യത്തിന്റെ നിറവിലാണ് സ്മൃതിലക്ഷ്മിയും കുടുംബവും. എം.ബി.ബി.എസിനു പ്രവേശനം കിട്ടിയെങ്കിലും സാമ്പത്തികപ്രശ്‌നംമൂലം വിഷമിച്ചുനില്‍ക്കുമ്പോഴാണ് ഭാഗ്യം കളക്ടറുടെ രൂപത്തില്‍ കടന്നുവന്നത്.

To advertise here,

പ്രവേശനത്തിനുമുന്‍പായി നല്‍കേണ്ടത് 10 ലക്ഷം രൂപ. പ്രവേശനത്തിനുശേഷം പണം നല്‍കാനുള്ള സാഹചര്യമൊരുക്കണമെന്ന അഭ്യര്‍ഥനയുമായാണ് സ്മൃതിലക്ഷ്മി ബന്ധുക്കള്‍ക്കൊപ്പം കളക്ടര്‍ കൃഷ്ണതേജയെ കാണാനെത്തിയത്.

മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് സ്മൃതിലക്ഷ്മിക്കു പ്രവേശനം ലഭിച്ചത്. ഇവരുടെ സാഹചര്യം മനസ്സിലാക്കിയ കളക്ടര്‍ ശ്രമിക്കാമെന്ന വാഗ്ദാനം നല്‍കി. ആലപ്പുഴയില്‍നിന്നു കലവൂര്‍വരെയെത്തിയ ഇവര്‍ അടുത്ത ബസിന് ചേര്‍ത്തലയ്ക്കുപോകാന്‍ ഒരുങ്ങുമ്പോഴേക്കും കളക്ടറുടെ വിളിയെത്തി. പറ്റുമെങ്കില്‍ മടങ്ങിയെത്താനായിരുന്നു നിര്‍ദേശം.

വീണ്ടും കളക്ടര്‍ക്കു മുന്നിലെത്തിയപ്പോള്‍ സ്മൃതിലക്ഷ്മിക്കു കൈമാറിയത് ആറുലക്ഷത്തിന്റെ ചെക്ക്. പെട്ടെന്നു ഭാഗ്യം കടന്നുവന്നതിന്റെ അമ്പരപ്പില്‍ നില്‍ക്കുമ്പോള്‍ കളക്ടറുടെ വാക്കുകള്‍: 'ബാക്കിത്തുകയ്ക്കുകൂടി ശ്രമിക്കാം.'

പിന്നീട് സാമൂഹികമാധ്യമം വഴി സമാഹരിച്ചതു നാലുലക്ഷം രൂപ. സ്മൃതിലക്ഷ്മിയുടെ അമ്മ മനോഹരിയുടെ കുടുംബത്തിന്റെ സഹകരണവും ധനസമാഹരണത്തിനു ലഭിച്ചു. കയര്‍ത്തൊഴിലാളിയായിരുന്നു സ്മൃതിലക്ഷ്മിയുടെ പിതാവ് മോഹനന്‍ എട്ടുവര്‍ഷംമുന്‍പ് മരിച്ചു. കൂലിവേലചെയ്താണ് മനോഹരി മകളെ പഠിപ്പിച്ചത്.