അന്തരിച്ച ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാലിനെ അനുസ്മരിച്ച് നടി സീമാ ജി. നായർ. അവസാന നിമിഷവും ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ച സിദ്ധാർഥ്, ഒട്ടേറെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ബാക്കിവെച്ചാണ് യാത്രയായതെന്ന് സീമാ ജി. നായർ കുറിച്ചു. കഴിഞ്ഞദിവസം സീമ തന്നെയായിരുന്നു സിദ്ധാർഥിന്റെ മരണവിവരം പങ്കുവെച്ചത്.

To advertise here,

'പ്രിയപ്പെട്ട സിദ്ദൂ, നീ പോയിട്ട് ഇന്നേക്ക് അഞ്ചുനാൾ. എത്രയോ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ബാക്കിവെച്ചാണ് നീ യാത്രയായത്. അവസാനനിമിഷവും ജീവിതത്തിലേക്ക് തിരിച്ചുവരാൻ നീ ആഗ്രഹിച്ചു. നിസ്സഹായരാകാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു. ഇന്നലേ ഐവർമഠത്തിൽ നിന്റെ അസ്ഥികൾ എടുത്തു വെക്കാൻ ചെന്നപ്പോൾ, നിന്നെ ദഹിപ്പിച്ചതിന്റെ തൊട്ടടുത്ത് മറ്റൊരു മൃതശരീരം ദഹിപ്പിക്കാൻ കൊണ്ടുവന്നു 30 വയസുള്ള ഒരു പയ്യന്റേത്. അവൻ ആത്മഹത്യചെയ്യുകയായിരുന്നുവെന്നു പറഞ്ഞു കേട്ടു. ഒരിടത്തു ജീവിക്കാൻ അത്രയേറെ കൊതിച്ചിട്ടും മരണം പിടിച്ചുപറിച്ചു പോയ ജീവിതം. തൊട്ടപ്പുറത്തു ജീവിതം ബാക്കി ഉണ്ടായിട്ടും സ്വയം അതുതീർത്തു കളയുന്നവരും', സീമാ ജി. നായർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

രണ്ടുവർഷമായി രോഗവുമായി പോരാടിയ ശേഷമായിരുന്നു സിദ്ധാർഥിന്റെ മരണമെന്ന് സീമാ ജി. നായർ കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സിദ്ധാർഥിന്റെ ചികിത്സാകാര്യങ്ങൾ നോക്കിയിരുന്നത് സീമയായിരുന്നു. 'കസ്തൂരിമാൻ', 'ഭാഗ്യജാതകം' തുടങ്ങി ഒട്ടേറെ ടെലിവിഷൻ പരമ്പരകളിൽ സിദ്ധാർഥ് വേണുഗോപാൽ അഭിനയിച്ചിട്ടുണ്ട്. നടൻ കിഷോർ സത്യ, നടി ബീനാ ആന്റണി തുടങ്ങി ഒട്ടേറെപ്പേർ സിദ്ധാർഥിനെ അനുസ്മരിച്ച് കുറിപ്പുകൾ പങ്കുവെച്ചിരുന്നു.