
അന്തരിച്ച നടൻ വിഷ്ണുപ്രസാദിനെ അനുസ്മരിച്ച് നടി സീമ ജി. നായർ. സ്വകാര്യ ചാനലിൽ തന്റെ സഹാദരനായി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധമായിരുന്നു വിഷ്ണുപ്രസാദുമായുണ്ടായിരുന്നതെന്ന് അവർ പറഞ്ഞു. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പോയി സുഖവിവരം അന്വേഷിച്ചിരുന്നു എന്നും സീമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
"അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വെച്ചായിരുന്നു. എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി. കഴിഞ്ഞ ആഴ്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി കണ്ടു. ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു. ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരിയായിരുന്നു. പിന്നീട് വൈഫ് കവിത വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്ന്. കൂടെ ആശ്വാസം ആയിത്തന്നെ നിൽക്കാനാണ് പോയതും.
കരൾ പകുത്തു നല്കാൻ തയ്യാറായ മകളെയും കണ്ടു. വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്രപെട്ടെന്ന് വിടപറയും എന്ന് കരുതിയില്ല. ജീവിക്കണമെന്ന ആഗ്രഹം അവനും ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ (ഭാര്യ)യെ വിളിച്ചു സത്യം ആണോന്നറിയാൻ. അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി. പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി. മറ്റന്നാൾ ആയിരിക്കും അടക്കം. എനിക്കാണെങ്കിൽ ഇന്നും നാളെയും വർക്കും. അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ പോകുന്നു. വിഷ്ണു വിട.." സീമ ജി. നായർ എഴുതി.
കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം ചികിത്സയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
Content Highlights: Actress Seema G. Nair shares her heartfelt memories of late actor Vishnu Prasad
Published: 02 May 2025, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented