പുറത്ത് ഇലപൊഴിയും കാലത്തിന്‍റെ വരവോതിക്കൊണ്ട് സെപ്റ്റംബറിലെ പതിവു കുളിര്‍കാറ്റു വീശാന്‍ തുടങ്ങുമ്പോള്‍, ടൊറോന്‍റോ നഗരത്തിലെ 'ഉത്സവങ്ങളുടെ ഉത്സവ'മായ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഞായറാഴ്ച സമാപനമായി. നഗരമധ്യത്തിലെ  23 തിരശ്ശീലകളിലായി മുന്നൂറോളം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ തെരുവുകളില്‍ രാത്രി പകല്‍ ഭേദമെന്യേ വിവിധ സംഗീതപരിപാടികള്‍ അരങ്ങേറുന്നുണ്ടായിരുന്നു.

To advertise here,

ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ആറു ചിത്രങ്ങളില്‍ മൂന്നും പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹമായത് ടൊറോന്‍റോയിലെ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാനുള്ള വകയായി.

പ്ലാറ്റ്‌ഫോം വിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രമായി ജൂറി തിരഞ്ഞെടുത്തത് താര്‍സെം സിങ് ധന്ദ്വാര്‍ സം‌വിധാനം ചെയ്ത 'ഡിയര്‍ ജസ്സി' (Dear Jassi) എന്ന ചിത്രമായിരുന്നു. സമ്മാനത്തുക ഇരുപതിനായിരം ഡോളര്‍ (ഏകദേശം 13 ലക്ഷം രൂപ). അഞ്ചു കഥാചിത്രങ്ങള്‍ക്കൊപ്പം ഒരു ടെലിവിഷന്‍ സീരീസും നൂറുകണക്കിനു പരസ്യചിത്രങ്ങളും താര്‍സെം മുമ്പ് ചെയ്തിട്ടുണ്ട്. കാനഡയിലും ഇന്ത്യയിലുമായി ചിത്രീകരിച്ച  'ഡിയര്‍ ജസ്സി' ഒരു പ്രണയത്തിന്‍റെ ദുരന്തകഥയാണ്‌ പറയുന്നത്. പുതുമുഖങ്ങളായ യുഗം സൂദും പവിയ സിദ്ദുവുമാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.

placeholder
എ മാച്ച് എന്ന ചിത്രത്തിന്റെ സംവിധായകൻ ജയന്ത് സൊമാല്‍ക്കർ, നിർമാതാവ് ഷെഫാലി എന്നിവർക്കൊപ്പം മീനാക്ഷി ഷെദ്ദേ| ഫോട്ടോ: സുരേഷ് നെല്ലിക്കോട്

പ്രശസ്തസം‌വിധായകരായ ബാരി ജെന്‍‌കിന്‍സും, നദീന്‍ ലബാക്കിയും, ആന്‍റണി ഷിന്നുമായിരുന്നു പ്ലാറ്റ്‌ഫോം ജൂറിയംഗങ്ങള്‍.

ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രത്തിനുള്ള നെറ്റ്‌പാക് (NETPAC) പുരസ്ക്കാരം നേടിയത് 'എ മാച്ച്' (A Match) എന്ന മറാഠി ചിത്രമാണ്‌. ജയന്ത് സൊമാല്‍ക്കറിന്‍റെ പ്രഥമസം‌വിധാന സം‌രംഭമാണിത്.  താരപ്രഭ തീര്‍ത്തുമില്ലാതെ, ഒരു കുഗ്രാമത്തിലെ പാവപ്പെട്ട പെണ്‍കുട്ടിയുടേയും അവളുടെ കുടുംബത്തിന്‍റേയും കഥ ഹര്‍ഷാരവങ്ങളോടെയാണ്‌ കാണികളേറ്റെടുത്തത്.

placeholder
ഡിയർ ജെസ്സി എന്ന ചിത്രത്തിന്റെ സംവിധായകൻ താര്‍സെം സിങ് ധന്ദ്വാര്‍ | ഫോട്ടോ: സുരേഷ് നെല്ലിക്കോട്

മിഡ്‌നൈറ്റ് മാഡ്‌നെസ് (Midnight Madness) വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ കാണികള്‍ തിരഞ്ഞെടുത്ത 'ഡിക്‌സ്: ദ് മ്യൂസിക്കല്‍' (Dicks: The Musical) ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടാമതെത്തിയത് നിഖില്‍ നാഗേഷ് ഭട്ടിന്‍റെ 'കില്‍' ആണ്‌. പുരസ്ക്കാരങ്ങള്‍ നേടിയ പ്രധാനചിത്രങ്ങളുടെ സൗജന്യ പ്രദര്‍ശനങ്ങളോടെ നാലപത്തിയെട്ടാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഞായറാഴ്ച സമാപനമായി.