ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് വ്യക്തമാക്കി സിബിഐ മുംബൈ പ്രത്യേകകോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സ്വീകരിക്കണോ അതോ കൂടുതല്‍ അന്വേഷത്തിന് ഉത്തരവിടണോയെന്ന് കോടതി തീരുമാനിക്കും. നടനെ ആരും ആത്മഹത്യയിലേക്കുനയിച്ചതായുള്ള തെളിവ് കണ്ടെത്താനായില്ലെന്നും നടി റിയാ ചക്രവര്‍ത്തിക്കും കുടുംബത്തിനും അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയതായും ഉറവിടങ്ങള്‍ അറിയിച്ചു. 

To advertise here,

2020 ജൂണ്‍ 14-നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നടനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റേത് ആത്മഹത്യയാണെന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മകന്‍ കൊല്ലപ്പെട്ടതാണെന്നും, കാമുകിയും നടിയുമായ റിയാ ചക്രവര്‍ത്തി പണംതട്ടിയെന്നുമുള്ള പരാതിയുമായി സുശാന്തിന്റെ പിതാവ് രംഗത്തെത്തിയതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്.