ശോഭാ തരൂർ | ഫോട്ടോ: www.facebook.com/profile.php?id=605461515
ഇക്കുറി ദേശീയ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചപ്പോൾ, പുള്ളിയുടുപ്പിട്ട് പോണി ടെയിൽ കെട്ടിയ ഒരു രണ്ടുവയസ്സുകാരി പെൺകുട്ടി അമുലിന്റെ പരസ്യബോർഡുകളിലൂടെ വെണ്ണ വെച്ചുനീട്ടി. മികച്ച വോയ്സ് ഓവർ വിവരണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ശോഭാ തരൂർ തന്നെയാണ് അമുൽ പരസ്യത്തിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന പെൺകുട്ടി.
അമുൽഗേൾ ഇന്നും കൊച്ചുകുട്ടിയായി വെണ്ണ നുണഞ്ഞിരിക്കുമ്പോൾ ആ പരസ്യത്തിന് മോഡലായ ശോഭാ തരൂർ ശ്രീനിവാസൻ അമേരിക്കയിലിരുന്ന് ദേശീയ അവാർഡിന്റെ മധുരം നുണയുന്നു. ശശി തരൂർ എം.പി.യുടെ മൂത്തസഹോദരികൂടിയായ ശോഭ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമാണ്.
കേരള ടൂറിസത്തിനുവേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനംചെയ്ത ‘റാപ്‌സഡി ഓഫ് റെയിൻസ്-മൺസൂൺസ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നൽകിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്കാരം ലഭിച്ചത്. കേരളത്തിലെ മഴയുടെ സകലഭാവങ്ങളും മഴയോടുചേർന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാം ചേർന്നതാണ് ഈ ഇരുപതുമിനിറ്റ് ചിത്രം.
കാട്ടിലും നാട്ടിലും കടലിലും ഒക്കെയായി അഞ്ചുവർഷംകൊണ്ടാണ് ചിത്രം പൂർത്തിയായത്.
മലയാളവും ഇംഗ്ലീഷും ഇഴകലർന്ന് മധുരസ്വരത്തിൽ ശോഭ ഈ മഴയാത്രയെ വിവരിച്ചതിനാണ് പുരസ്കാരം. അമേരിക്കയിൽ അഭിഭാഷകയായ ശോഭ, ശാരീരികവെല്ലുവിളി നേരിടന്നവർക്കിടയിൽ സന്നദ്ധസേവനവും നടത്തുന്നു.
‘അമുൽഗേളാ’യ കഥ
ഗുജറാത്തിലെ വ്യവസായിയായ ത്രിഭുവൻദാസ് പട്ടേൽ ഗുജറാത്തിൽ 1948-ൽ തുടക്കമിട്ട ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്ന ‘അമുൽ’ സഹകരണ ഡെയറിയുടെ പരസ്യചിത്രത്തിലേക്ക് ശോഭ എത്തുന്നത് അവിചാരിതമായാണ്.
1966-ൽ വർഗീസ് കുര്യന്റെ കാലത്ത് അമുൽ ബട്ടറിനായി ഒരു പരസ്യം തയ്യാറാക്കാനുള്ള അവസരം സിൽവസ്റ്റർ കുൻഹയുടെ പരസ്യ ഏജൻസിക്കാണ് ലഭിച്ചത്. ഇന്ത്യയിലെ എല്ലാവീടുകളിലും ഇടംനേടുന്നതിനായി പരസ്യം കുട്ടികളുമായി ബന്ധപ്പെട്ടതായിരിക്കണമെന്നും തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളുടെ ചിത്രങ്ങൾ പരസ്യത്തിനായി ക്ഷണിച്ചു. 700-ലധികം ചിത്രങ്ങൾ ലഭിച്ചെങ്കിലും ഒന്നിനും മനസ്സിലെ അമുൽ പെൺകുട്ടിയുടെ കുസൃതിയില്ല. ഒടുവിലാണ് കുൻഹ തന്റെ സുഹൃത്ത് ചന്ദ്രൻ തരൂരിന് കേരളത്തിൽ രണ്ടുസുന്ദരികളായ പെൺമക്കളും ഒരു മകനും ഉണ്ടെന്ന് ഓർത്തത്.
സുഹൃത്ത് ചന്ദ്രനെ വിളിച്ച് അമുലിന്റെ പരസ്യത്തിലേക്ക് മൂത്തമകൾ ശോഭയുടെ ചിത്രം അയക്കാൻ ആവശ്യപ്പെട്ടു. തപാൽ പൊട്ടിച്ച് ചിത്രം പുറത്തെടുത്തപ്പോൾ തന്നെ ‘വെണ്ണക്കുടം’പോലുള്ള ഒന്നരവയസ്സുകാരിയെ മോഡലായി തീരുമാനിക്കുകയുംചെയ്തു. കുട്ടിയുടെ മാസ്‌കോട്ട്(കാർട്ടൂൺ രൂപം) അങ്ങനെ ഇന്നും മാറാതെ അമുലിന്റെ മുഖമായി.
ഇന്റർനാഷണൽ അഡ്വർട്ടൈസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ(ഐ.എ.എ.ഐ)യുടെ ‘മാർക്കറ്റർ ഓഫ് ദ ഇയർ’ ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും ഈ പരസ്യം നേടി.
തരൂർ കുടുംബം ഈ ‘അമൂല്യ’ബന്ധം പിന്നെയും തുടർന്നു. കമ്പനി കൂടുതൽ പരസ്യങ്ങൾ പുറത്തിറക്കിയപ്പോൾ ചന്ദ്രൻ തരൂരിന്റെ ഇളയ മകൾ സ്മിതയും മോഡലായി. സ്മിതയായിരുന്നു ആദ്യത്തെ കളർഫുൾ അമുൽ ബേബി. ശോഭാ തരൂർ 1977-ൽ ‘മിസ് കൊൽക്കത്ത’യും ആയിരുന്നു.
Content Highlights: shobha tharoors award for voice over, 68th national film awards
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..