ഓസ്കർ വോട്ടിങ് പ്രക്രിയയിൽ സുപ്രധാന നിയമം അവതരിപ്പിച്ച് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. വോട്ടിങ്ങിന് മുൻപായി നോമിനേഷനിൽ വരുന്ന വിവിധ വിഭാഗങ്ങളിലെ എല്ലാ സിനിമകളും അക്കാദമി അംഗങ്ങൾ നിർബന്ധമായി കണ്ടിരിക്കണമെന്നാണ് പുതിയ നിയമം. 98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിന് മുന്നോടിയായാണ് പുതിയ നിയമം കൊണ്ടുവന്നത്.
കഴിഞ്ഞദിവസമാണ് പുതിയ നിയമത്തേക്കുറിച്ചുള്ള അറിയിപ്പ് അക്കാദമി അധികൃതർ പുറത്തുവിട്ടത്. മുമ്പ്, വോട്ടർമാരോട് സിനിമകൾ കാണാൻ നിർദ്ദേശിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ, ഏതൊക്കെ വിഭാഗങ്ങളിൽ വോട്ട് ചെയ്യണമെന്ന് അവർക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാമായിരുന്നു. വോട്ടവകാശമുള്ള അംഗങ്ങൾ ചില സിനിമകൾ കാണാതെ ഒഴിവാക്കുന്നു എന്ന് ദീർഘകാലമായി പരാതി നിലനിൽക്കുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ അവാർഡ് നേടുന്ന സിനിമകളെ സ്വാധീനിച്ചിരുന്നു.
മുൻകാലങ്ങളിൽ, നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു സിനിമ പോലും കണ്ടിട്ടില്ലെന്ന് ചില വോട്ടർമാർ രഹസ്യ അഭിമുഖങ്ങളിൽ സമ്മതിച്ചിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ബാഫ്റ്റ (BAFTA) ഇതിനകം ഉപയോഗിക്കുന്ന ഒരു പ്രക്രിയയ്ക്ക് സമാനമാണ് ഈ നിയമം. കൂടുതൽ അറിവോടെയും ഉത്തരവാദിത്തത്തോടെയുമുള്ള വോട്ടിംഗ് പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലും ഒരു പ്രധാന മാറ്റം വന്നിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ AP റിപ്പോർട്ട് ചെയ്തു. അഭയാർത്ഥികളോ രാഷ്ട്രീയ അഭയം തേടിയവരോ ആയ ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ മാതൃരാജ്യത്തെ മാത്രമല്ല, അവർ നിലവിൽ താമസിക്കുന്ന രാജ്യത്തെ പ്രതിനിധീകരിക്കാനും അക്കാദമി ഇപ്പോൾ അനുമതി നൽകും. പലായനം ചെയ്യേണ്ടി വന്നെങ്കിലും കഴിവുള്ള ചലച്ചിത്ര പ്രവർത്തകർക്ക് ഓസ്കാർ പരിഗണന ലഭിക്കാൻ കൂടുതൽ നീതിയുക്തമായ അവസരം നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്.
ചലച്ചിത്ര നിർമ്മാണത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (നിർമിത ബുദ്ധി) ഉപയോഗത്തെക്കുറിച്ചുള്ള വിഷയവും അക്കാദമി അഭിസംബോധന ചെയ്തു. നിർമിത ബുദ്ധിയുടെ ഉപയോഗം ഒരു സിനിമയെ നാമനിർദ്ദേശത്തിൽ നിന്ന് അയോഗ്യമാക്കില്ലെന്ന് അവർ വ്യക്തമാക്കി. പകരം, സിനിമയുടെ ക്രിയാത്മകവും കലാപരവുമായ മികവിലായിരിക്കും അക്കാദമി ശ്രദ്ധ കേന്ദ്രീകരിക്കുക.
നോമിനേഷനുകൾക്കായുള്ള വോട്ടിംഗ് കാലയളവ് 2026 ജനുവരി 12 മുതൽ ജനുവരി 16 വരെ ആയിരിക്കും. ഔദ്യോഗിക നോമിനികളെ ജനുവരി 22-ന് പ്രഖ്യാപിക്കും. തുടർന്ന് ഫെബ്രുവരി 10-ന് വാർഷിക ഓസ്കാർ നോമിനീസ് ലഞ്ചിയൺ നടക്കും. പുതുക്കിയ നിയമങ്ങളിൽ അന്താരാഷ്ട്ര ചലച്ചിത്ര പ്രവർത്തകർക്കുള്ള വിപുലീകരിച്ച യോഗ്യതയും നിരവധി വിഭാഗങ്ങളിലുടനീളം പുതിയ സമർപ്പണ സമയപരിധികളും ഉൾപ്പെടുന്നു.
പുതിയ നിയന്ത്രണം എല്ലാവർക്കും തുല്യ അവസരം നൽകുമെന്നും കൂടുതൽ അറിവോടെയുള്ള വോട്ടിംഗ് ഉറപ്പാക്കുമെന്നുമാണ് അക്കാദമി പ്രതീക്ഷിക്കുന്നത്. ഓസ്കാർ പുരസ്കാരദാനം 2026 മാർച്ച് 15-ന് നടക്കും. കോനൻ ഓ'ബ്രയൻ ആയിരിക്കും അവതാരകൻ.
Content Highlights: The Academy introduces a new rule requiring members to watch all nominated films before voting
Published: 22 Apr 2025, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented