90-കളിൽ വിവിധ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായികയായി പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നടിയാണ് മഹേശ്വരി. അഭിനയരം​ഗത്ത് സജീവമായിരുന്ന കാലത്ത് നടൻ അജിത്തിനോട് പ്രണയമുണ്ടായിരുന്നെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. എന്നാൽ, അജിത്ത് തന്നെ സഹോദരിയെപ്പോലെയാണ് കണ്ടിരുന്നതെന്നും നടി പറഞ്ഞു.  നടൻ ജ​ഗപതി ബാബു അവതാരകനായ ടോക്ക് ഷോയിൽ നടിമാരായ മീന, സിമ്രാൻ എന്നിവർക്കൊപ്പം അതിഥിയായെത്തിയതായിരുന്നു മഹേശ്വരി.

To advertise here,

സഹതാരങ്ങളിൽ ആരോടെങ്കിലും എപ്പോഴെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്നാണ് ഷോയിൽ ജഗപതി ബാബു മഹേശ്വരിയോട് ചോദിച്ചത്. ഇതിന് മഹേശ്വരി പറഞ്ഞ മറുപടി ഇങ്ങനെ; "എൻ്റെ അന്നത്തെ ക്രഷ് അജിത് കുമാർ ആയിരുന്നു. ഒരു അതിലുപരി, ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. അതിനെക്കുറിച്ച് ഒരു സങ്കടകരമായ കഥ ഞാൻ പറയാം. ഞങ്ങൾ രണ്ട് സിനിമകളിൽ ഒരുപാട് കാലം ഒരുമിച്ച് പ്രവർത്തിച്ചതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയത്. ഷൂട്ടിങ് നീണ്ടതുകാരണം ഞങ്ങൾ ഏകദേശം ഒന്നര വർഷത്തോളം ഒരുമിച്ച് പ്രവർത്തിച്ചു."

ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഇനി അദ്ദേഹത്തെ കാണാൻ കഴിയില്ലല്ലോ എന്നോർത്ത് തനിക്ക് സങ്കടമായെന്നും മഹേശ്വരി പറഞ്ഞു. "ഞാൻ അദ്ദേഹത്തെ ഒരുപാട് ആരാധിച്ചിരുന്നു, ഷൂട്ടിങ്ങിൻ്റെ അവസാന ദിവസം, ഇനി അദ്ദേഹത്തെ കാണാൻ കഴിയില്ലല്ലോ എന്നോർത്ത് ഞാൻ ദുഃഖിതയായിരുന്നു. അപ്പോൾ അദ്ദേഹം എൻ്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു, മഹി, നീയെനിക്ക് അനിയത്തി പോലെയാണ്. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കരുത്. അതിന് ശേഷം എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അവസാനിപ്പിക്കാൻ വേണ്ടി ഞങ്ങൾക്കിടയിൽ ഒന്നും തുടങ്ങിയിട്ടുണ്ടായിരുന്നില്ല," മഹേശ്വരി പറഞ്ഞത് കേട്ട് മീനയും ജഗപതി ബാബുവും പൊട്ടിച്ചിരിച്ചു. 

1997-ൽ പുറത്തിറങ്ങിയ ഉല്ലാസം, നേസം എന്നീ തമിഴ് സിനിമകളിലാണ് മഹേശ്വരിയും അജിത്തും ഒരുമിച്ച് അഭിനയിച്ചത്. 1994-ൽ, 17-ാം വയസ്സിൽ 'കറുത്തമ്മ' എന്ന തമിഴ് സിനിമയിലൂടെയാണ് മഹേശ്വരി തൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്. 1995-ൽ പുറത്തിറങ്ങിയ തൻ്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ 'ഗുലാബി'യിലൂടെ അവർ പ്രശസ്തയായി. 2000-ൽ പുറത്തിറങ്ങിയ 'തിരുമല തിരുപ്പതി വെങ്കിടേശ' എന്ന തെലുങ്ക് ചിത്രമാണ് അവരുടെ അവസാന സിനിമ. 2008-ൽ സോഫ്റ്റ്‌വെയർ എന്‍ജിനീയറായ ജയകൃഷ്ണയെ അവർ വിവാഹം കഴിച്ചു.