തിരുവനന്തപുരം: മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരായ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്. ശബരീനാഥന്‍. ഒരു ശരാശരി ബിജെപി നേതാവിന്റെ മനസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഗോപാലകൃഷ്ണന്റെ പ്രസ്താവനയെന്നും ബിജെപിയെ എതിര്‍ക്കുന്നവരെ മുഴുവന്‍ അര്‍ബന്‍ നക്‌സല്‍ എന്ന് മുദ്രകുത്താനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ശബരീനാഥന്‍ കുറ്റപ്പെടുത്തി. 

To advertise here,

ഫേസ്ബുക്കിലൂടെയായിരുന്നു ശബരീനാഥന്റെ പ്രതികരണം. 'ഒരു ശരാശരി ബിജെപി നേതാവിന്റെ മനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയണമെങ്കില്‍ ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ ഇന്നത്തെ പ്രസ്താവന കേട്ടാല്‍ മതി 'മല്ലിക സുകുമാരന്റെ മരുമകള്‍  സുപ്രിയ  ഒരു അര്‍ബന്‍ നക്‌സലാണ്. അവരെ അമ്മായിയമ്മയായ മല്ലിക നിലക്കുനിര്‍ത്തണം'. എന്നുവെച്ചാല്‍, ഒന്ന് - ബിജെപിയെ എതിര്‍ക്കുന്നവര്‍ എല്ലാവരും അര്‍ബന്‍ നക്‌സലാണ്'. 

'രണ്ട് - അമ്മായിയമ്മമാരുടെ തൊഴില്‍ മരുമകളെ നിലക്കുനിര്‍ത്തുന്നതാണ്'. ഇത്ര വിശാല ചിന്താഗതിയുള്ള ഗോപാലകൃഷ്ണന്‍ ചേട്ടനൊക്കെയാണല്ലോ ഭാരതത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കുന്ന പാര്‍ട്ടിയുടെ നെടുംതൂണ് എന്നാലോചിക്കുമ്പോള്‍ ഒരു ആശ്വാസം!' - ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

'മല്ലിക സുകുമാരന്റെ മരുമകള്‍ സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സലാണ്. ആ അര്‍ബന്‍ നക്‌സല്‍ എഴുതിയ പോസ്റ്ററില്‍ നാട്ടിലെ ജനങ്ങളോട് 'തരത്തില്‍ കളിക്കെടാ, എന്റെ ഭര്‍ത്താവിനോട് വേണ്ട' എന്നാണ് എഴുതിയിരിക്കുന്നത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്', എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. 

തിരുവനന്തപുരത്ത് ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരെ ഗോപാലകൃഷ്ണന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെയായിരുന്നു സംവിധായകന്റെ അമ്മയേയും ഭാര്യയേയും കുറ്റപ്പെടുത്തിയുള്ള ബി ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം.