എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം 'ആര്‍ ആര്‍ ആര്‍' അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാകുന്നു. ഒട്ടേറെ ഹോളിവുഡ് സിനിമാപ്രവര്‍ത്തകരാണ് സിനിമയെ പ്രശംസിക്കുകയും രാജമൗലിയെ അഭിനന്ദിക്കുകയും ചെയ്യുന്നത്. ഇപ്പോഴിതാ ഓസ്‌കര്‍ ജേതാവായ ജെസീക്ക ചാസ്റ്റെയ്ന്‍ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ്. ഈ ചിത്രം ഒരു വിരുന്ന് പോലെയായിരുന്നുവെന്ന് ജെസീക്ക ട്വീറ്റ് ചെയ്തു.

To advertise here,

'ക്യാപ്റ്റന്‍ അമേരിക്ക'യുടെ രചയിതാവ് ജാക്സണ്‍ ലാന്‍സിങും ഡോക്ടര്‍ സ്‌ട്രേഞ്ച്' തിരക്കഥാകൃത്ത് റോബര്‍ട്ട് കാര്‍ഗിലും ചിത്രത്തെ  പ്രശംസിച്ച് രംഗത്ത് നേരത്ത വന്നിരുന്നു.

അതേ സമയം ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക് സര്‍ക്കിളിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം രാജമൗലി ഏറ്റുവാങ്ങി. ദക്ഷിണേന്ത്യയില്‍നിന്നുള്ള തന്റെ കുഞ്ഞു സിനിമയായ 'ആര്‍.ആര്‍.ആറി'നെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിളിന് സംവിധായകന്‍ രാജമൗലി നന്ദി പറഞ്ഞു.

1920-കളില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന രണ്ട് വിപ്ലവ നായകന്മാരുടെ ജീവിതം അടയാളപ്പെടുത്തുന്ന ആര്‍.ആര്‍.ആര്‍. ഇതിനകം 1200 കോടി രൂപ വരുമാനമുണ്ടാക്കി. ജെയിംസ് കാമറോണിന്റെ ടെര്‍മിനേറ്റര്‍-2 കാണുമ്പോള്‍ പ്രേക്ഷകരുടെ മുഖത്ത് താന്‍ കണ്ട അതേ സന്തോഷം ആര്‍.ആര്‍.ആര്‍. കാണുന്ന പ്രേക്ഷകരുടെ മുഖത്തും കാണാന്‍ കഴിഞ്ഞെന്ന് രാജമൗലി പറഞ്ഞു.

മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലായി രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്കും ആര്‍.ആര്‍.ആര്‍. നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.