ബംഗ്ലാദേശിൽ ദീപു ചന്ദ്രദാസ് എന്ന യുവാവിനെ മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി ജാൻവി കപൂർ. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ അവർ ആക്രമണത്തെ ക്രൂരമെന്നും പ്രാകൃതമെന്നും വിശേഷിപ്പിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് ജാൻവിയുടെ പ്രതികരണം.

To advertise here,

"ബംഗ്ലാദേശിൽ നടക്കുന്ന സംഭവങ്ങൾ ക്രൂരമാണ്. ഇത് കൊള്ളയാണ്, ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിൽ, ഇതിനെക്കുറിച്ച് വായിക്കുക, വീഡിയോകൾ കാണുക, ചോദ്യങ്ങൾ ചോദിക്കുക. ഇതെല്ലാം നേരിട്ടിട്ടും നിങ്ങൾക്ക് ദേഷ്യം തോന്നുന്നില്ലെങ്കിൽ, ഈ കപടതയാണ് നമ്മൾപോലും അറിയാതെ നമ്മളെ നശിപ്പിക്കുന്നത്. ലോകത്തിന്റെ മറ്റേ അറ്റത്തുള്ള കാര്യങ്ങൾക്കായി നമ്മൾ കരഞ്ഞുകൊണ്ടിരിക്കും. നമ്മുടെ സഹോദരങ്ങളെ നമ്മൾ ജീവനോടെ കത്തിച്ചുകളയുന്നു. എല്ലാത്തരം തീവ്രവാദങ്ങളെയും നാം മനുഷ്യത്വം മറക്കുന്നതിനു മുൻപ് വിളിച്ചുപറയുകയും അപലപിക്കുകയും ചെയ്യണം" ജാൻവി എഴുതി.

വലിയ പ്രചാരമാണ് ജാൻവിയുടെ കുറിപ്പുകൾക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകൾ നടിയുടെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. ആക്രമണത്തെക്കുറിച്ച് സംസാരിച്ചതിന് പലരും ജാൻവിയെ അഭിനന്ദിച്ചു. മറ്റെല്ലാ ബോളിവുഡ് താരങ്ങളും ഭയം കാരണം നിശ്ശബ്ദരായിരിക്കുന്നു എന്നാണ് ഒരാൾ പ്രതികരിച്ചത്. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജാൻവിക്ക് നല്ല ബോധ്യമുണ്ട്. അവയെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ഉണ്ട്. ഇത് മാത്രമല്ല, മറ്റ് പല കേസുകളിലും അവർ വളരെ വിവേകത്തോടെ സംസാരിച്ചിട്ടുണ്ടെന്നും പ്രതികരണങ്ങളുണ്ട്.

കൊല്ലപ്പെട്ട ദീപു ചന്ദ്രദാസ് ഒരു പ്രാദേശിക വസ്ത്ര നിർമ്മാണ ശാലയിൽ ജോലി ചെയ്യുകയായിരുന്നെന്നും പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നെന്നുമാണ് അധികൃതർ പറഞ്ഞത്. 'വ്യാഴാഴ്ച രാത്രി ഏകദേശം 9 മണിയോടെ, പ്രകോപിതരായ ഒരു കൂട്ടം ആളുകൾ ഇയാളെ പിടികൂടുകയും മതനിന്ദ നടത്തിയെന്ന് ആരോപിച്ച് തല്ലിക്കൊല്ലുകയുമായിരുന്നു. അതിനു ശേഷം അവർ മൃതദേഹം കത്തിച്ചു' എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി ബംഗ്ലാ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.