വെള്ളിയാഴ്ച പുലര്‍ച്ചെ ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയുള്ള വീടിന് പുറത്ത് വെടിവെപ്പ്‌ നടന്നിരുന്നു. പുലര്‍ച്ചെ 4.30-ന് നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇതിന് പിന്നാലെയ ദിഷയുടെ സഹോദരി ഖുശ്ബു ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിനെതിരെ നടത്തിയ പരമാര്‍ശമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ ഒരംഗം ഏറ്റെടുക്കുകയും ചെയ്തു.

To advertise here,

ഇതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ദിഷയുടേയും ഖുശ്ബുവിന്റേയും പിതാവ് ജഗദീഷ് പഠാണി. ഖുശ്ബുവിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന്‌ ജഗദീഷ് പറയുന്നു. തങ്ങൾ സനാതന ധര്‍മം പിന്തുടരുന്നവരാണെന്നും സന്യാസിമാരെ ബഹുമാനിക്കുന്നവരാണെന്നും ജഗദീഷ് വ്യക്തമാക്കുന്നു. 

'ഖുശ്ബുവിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ്. പ്രേമാനന്ദ് മഹാരാജിന്റെ വിഷയത്തിലേക്ക് അവളുടെ പേര് വലിച്ചിഴക്കുകയായിരുന്നു. ഞങ്ങള്‍ സന്യാസിമാരെ ബഹുമാനിക്കുന്നവരാണ്. ആരെങ്കിലും അവളുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെങ്കില്‍ അത ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.'- ജഗദീഷ് പറയുന്നു. 

ഈ വെടിവെയ്പ്പ് ഒരു ട്രെയ്‌ലര്‍ മാത്രമാണെന്നും ഇത് ആവര്‍ത്തിച്ചാല്‍ വീട്ടില്‍നിന്ന് ജീവനോടെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ ഒരംഗം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. 'ദൈവങ്ങളേയും സനാതന ധര്‍മത്തെയും അപമാനിക്കുന്നത് സഹിക്കില്ല. ഈ വെടിവെപ്പ്  ഒരു ട്രെയിലര്‍ മാത്രമാണ്. അടുത്ത തവണ ദിഷയോ മറ്റാരെങ്കിലുമോ മതത്തോട് അനാദരവ് കാണിച്ചാല്‍ അവരെ വീട്ടില്‍നിന്ന് ജീവനോടെ പുറത്തുപോകാന്‍ അനുവദിക്കില്ല', സംഘാംഗമായ വീരേന്ദ്ര ചരണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിനെ ദിഷാ പഠാണി അപമാനിച്ചുവെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. 'ഈ സന്ദേശം ദിഷയ്‌ക്കെതിരേ മാത്രമല്ല. മറിച്ച്, അവരുമായി ബന്ധപ്പെട്ട എല്ലാ സിനിമാക്കാര്‍ക്കും ഉള്ളതാണ്. ഭാവിയില്‍ ആരെങ്കിലും ഇത്തരം അനാദരവ് കാണിച്ചാല്‍, അവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകുക.' ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 

ദിഷയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ അക്രമികളെ പിടികൂടാന്‍ പോലീസ് അഞ്ച് സംഘങ്ങളെ രൂപവത്കരിച്ചു. ഒരു മാസം മുമ്പ് ഗുരുഗ്രാമില്‍ യൂട്യൂബറും ബിഗ് ബോസ് താരവുമായിരുന്നു എല്‍വിഷ് യാദവിന്റെ വീടിന് നേരെ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം വെടിയുതിര്‍ത്തിരുന്നു.