ന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് അടുത്ത സുഹൃത്തും നടനുമായ ദീപക് ഡോബ്രിയാല്‍. 'മക്ബൂല്‍' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ സെറ്റിലുണ്ടായ അനുഭവമാണ് ദീപക് 'സ്‌ക്രീനി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഓംപുരിയും നസീറുദ്ദീന്‍ ഷായും തമാശ പറയുകയും ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ഇരിക്കുകയായിരുന്ന ഇര്‍ഫാന്‍ ഖാന്‍ സഹികെട്ട് ചീത്ത പറഞ്ഞതിനെ കുറിച്ചുമാണ് ദീപക് വെളിപ്പെടുത്തിയത്.

To advertise here,

'കാക്ക (പീയുഷ് മിശ്ര) കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ മൃതദേഹം ഇര്‍ഫാന്‍ ഭായിയുടെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന ഒരു രംഗമുണ്ടായിരുന്നു. ഇര്‍ഫാന്‍ ഭായ് കരയാന്‍ തുടങ്ങുമ്പോള്‍, ഓം പുരി സാബിനോട് എവിടെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഒരാള്‍ ചോദിക്കും. 'ഹവേലിയുടെ പുറകുവശത്ത് നിന്ന്' അദ്ദേഹം മറുപടി പറയും. എന്നാല്‍ അദ്ദേഹം 'ഹവേലി' എന്ന് ഉച്ചരിച്ച രീതി എല്ലാവരെയും ചിരിപ്പിച്ചു. ആ രംഗം കട്ട് ചെയ്യേണ്ടിവന്നു. സംവിധായകന്‍ വിശാല്‍ സര്‍ അദ്ദേഹത്തോട് പറഞ്ഞു, 'നിങ്ങളുടെ സംഭാഷണത്തില്‍ ഒരു പഞ്ചാബി ചുവയുണ്ട്.'

അതിനുശേഷം അവിടെയൊരു തമാശയുണ്ടായി. ഓം പുരി മനഃപൂര്‍വം 'ഹവേലി' എന്ന വാക്ക് പഞ്ചാബി ശൈലിയില്‍ പലതവണ പറഞ്ഞതും നസീറുദ്ദീന്‍ ഷായും അതില്‍ പങ്കുചേര്‍ന്നതും ദീപക് ഓര്‍ത്തു. 'പക്ഷേ ആ സീന്‍ ശരിയായി വന്നതേയില്ല. ഒന്നിനുപുറകെ ഒന്നായി നിരവധി ടേക്കുകള്‍ എടുത്തു. രംഗത്തിന്റെ തീവ്രമായ വൈകാരികതയില്‍ മുഴുകിയിരുന്ന ഇര്‍ഫാനെ ഈ തുടര്‍ച്ചയായ തടസ്സങ്ങള്‍ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അത് ഇര്‍ഫാന്‍ ഭായിയെ അസ്വസ്ഥനാക്കുന്നത് കാണാമായിരുന്നു. അദ്ദേഹം കഥാപാത്രത്തില്‍ പൂര്‍ണമായും മുഴുകിയിരിക്കുകയായിരുന്നു. പക്ഷെ, ഓം ജിയോടോ നസീര്‍ സാബിനോടോ ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അവര്‍ ഇതിഹാസങ്ങളാണ്. സത്യം പറഞ്ഞാല്‍ അവരുടെ കഥാപാത്രങ്ങളില്‍ ഒരു തമാശയുടെ അംശം ഉണ്ടായിരുന്നുതാനും.

ഒടുവില്‍ ആ പിരിമുറുക്കം പൊട്ടിത്തെറിയിലെത്തി. ഒരു ടേക്കിനിടയില്‍ ഇര്‍ഫാന്‍ ഭായ് പൊട്ടിത്തെറിച്ചു. ഷോട്ടിനിടയില്‍ വെച്ച് അദ്ദേഹം ഒരു ചീത്ത പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം ക്ഷമ ചോദിച്ചു. 'ക്ഷമിക്കണം, ചീത്തവിളിച്ചാല്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതി' എന്ന് പറഞ്ഞു.' അവര്‍ രണ്ടുപേരും സ്തംഭിച്ചുപോയി. സെറ്റ് പെട്ടെന്ന് ഗൗരവം ഉള്‍ക്കൊണ്ടു. ആ നിമിഷം മുതല്‍ രംഗത്തിന്റെ സ്വഭാവം മാറി. ഞങ്ങള്‍ക്ക് ആ ഷോട്ട് ലഭിച്ചു, പിന്നീട് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.' ദീപക് പറയുന്നു.