അന്തരിച്ച വ്യവസായിയും ചലച്ചിത്ര നിർമാതാവും സംവിധായകനും നടനുമായ അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ. ഉറ്റ മിത്രത്തിൻ്റെ പെട്ടന്നുള്ള ഈ വേർപാട് തന്നെ അതീവ ദുഃഖിതനാക്കുന്നതായി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച ദുബായ് സന്ദർശന വേളയിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും കുഞ്ഞുമോൻ ഓർമിച്ചു.

To advertise here,

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു എന്ന വാർത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്ക വയ്യാ. ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് താൻ എന്ന് പറഞ്ഞു. വഞ്ചനയിലും ചതിക്കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ തൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷെ ഒറ്റ രാത്രിയിൽ എല്ലാം അവസാനിച്ചുവെന്നും കെ.ടി. കുഞ്ഞുമോൻ എഴുതി.

പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ്  അവസാനം സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം തൻ്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായെന്നും കെ.ടി. കുഞ്ഞുമോന്റെ കുറിപ്പിലുണ്ട്. വാര്‍ധക്യസഹജമായിരുന്ന അസുഖങ്ങളെതുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ മരണം. ഹൃദയാഘാതമാണ് മരണകാരണം. 

ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.