നടി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് നടിയുടെ ടീം. നടി ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ വിവിധ മാധ്യമങ്ങളിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണവുമായി അവർ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

To advertise here,

അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ പരിധി ലംഘിക്കുന്നതാണെന്ന് നടിയുടെ ടീം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ ഒരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ വാർത്തയാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. മാധ്യമങ്ങൾ ഉത്തരവാദിത്തബോധത്തോടെ പെരുമാറണമെന്നും വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച കാര്യങ്ങൾ ദൈനംദിന തലക്കെട്ടുകളാക്കി മാറ്റരുതെന്നും അവർ ആവശ്യപ്പെട്ടു.

സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഇത്തരം വാർത്തകളിൽ പലപ്പോഴും അവരുടെ പ്രായത്തെക്കുറിച്ചുള്ള അനാവശ്യമായ പരാമർശങ്ങൾ ഉണ്ടാകാറുണ്ട്. പുരുഷ അഭിനേതാക്കൾ ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരാറില്ല. എന്നാൽ നടിമാരുടെ പ്രായവും വിവാഹവും നിരന്തരം ചർച്ചയാക്കുന്നത് ലിംഗപരമായ വിവേചനമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇത് ഒരു തരത്തിലുള്ള 'ഏജ് ഷെയ്മിംഗ്' ആണെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും ടീം വ്യക്തമാക്കി.

തന്റെ കരിയറിലും വ്യക്തിജീവിതത്തിലും അന്തസ്സും മാന്യതയും എപ്പോഴും പുലർത്തുന്ന വ്യക്തിയാണ് അനുഷ്ക ഷെട്ടി. പ്രശസ്തിക്ക് വേണ്ടി ഒരിക്കലും പബ്ലിസിറ്റി ഗിമ്മിക്കുകളെ അവർ ആശ്രയിച്ചിട്ടില്ല.. തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അവർ. വിവാഹം എന്നത് ഒരാളുടെ തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ വാർത്തകൾക്കും ക്ലിക്കുകൾക്കും വേണ്ടി സെൻസേഷണലൈസ് ചെയ്യരുതെന്നും പ്രസ്താവനയിലുണ്ട്.

ഊഹാപോഹങ്ങൾ ഒരിക്കലും ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനത്തിന് പകരമാകില്ലെന്ന് ടീം ഓർമ്മിപ്പിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വിവാഹം പോലുള്ള കാര്യങ്ങളിൽ ഔദ്യോഗികമായ അറിയിപ്പ് വരുന്നത് വരെ മാധ്യമങ്ങൾ കാത്തിരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് അവർ പ്രസ്താവന അവസാനിപ്പിക്കുന്നത്.