
ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിന് നൽകിയ പുരസ്കാരങ്ങൾ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സിനിമാ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പരാതി നൽകി മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്, MIC). രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും സൗബിൻ ഷാഹിറുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
ഈ സിനിമ മോഷണമാണ് എന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു. ക്രിസ്റ്റഫർ ഫോർഡിൻ്റെ തിരക്കഥയിൽ ജേക്ക് ഷ്രയർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ‘റോബോട്ട് ആൻ്റ് ഫ്രാങ്ക് ‘ എന്ന അമേരിക്കൻ ചിത്രത്തിന്റെ ആശയവും സീനുകളും അതേപടി പകർത്തിയാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25‘ ചെയ്തതെന്നാണ് ആരോപിക്കപ്പെടുന്നത്. അതുകൊണ്ട് സിനിമയ്ക്ക് നൽകിയ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും ഐഎഫ്എഫ്കെ ഗ്രാന്റും, ഫിപ്രസി പുരസ്ക്കാരവും അടക്കം തിരിച്ച് എടുക്കണം എന്നാണ് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ ആവശ്യപ്പെടുന്നത്.
ഇത് സംബന്ധിച്ച് മൈകിന്റെ സെക്രട്ടറി കെപി ശ്രീകൃഷ്ണൻ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്
ബഹുമാനപ്പെട്ട കേരള സംസ്ഥാന സിനിമാ സാംസ്കാരിക മന്ത്രി ശ്രീ സജി ചെറിയാൻ മുൻപാകെ, മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (MIC)
സമർപ്പിക്കുന്ന പരാതി
2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും (മികച്ച നവാഗത സംവിധായകൻ, നടൻ, മികച്ച കലാസംവിധായകൻ) 25-ാമത് IFFKയിൽ രാജ്യാന്തര ചലച്ചിത്ര നിരൂപകരുടെ സംഘം തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡും നേടിയ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25‘ എന്ന മലയാള സിനിമ മോഷണമാണ് എന്ന ആരോപണം അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു. ക്രിസ്റ്റഫർ ഫോർഡിൻ്റെ തിരക്കഥയിൽ ജേക്ക് ഷ്രയർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ‘റോബോട്ട് ആൻ്റ് ഫ്രാങ്ക് ‘ എന്ന അമേരിക്കൻ ചിത്രത്തിന്റെ ആശയവും സീനുകളും അതേപടി പകർത്തിയാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25‘ ചെയ്തതെന്നാണ് ആരോപിക്കപ്പെടുന്നത്. രണ്ട് സിനിമകളും കണ്ടിട്ടുള്ള പ്രേക്ഷകർ ഈ ആരോപണം ശരിയാണെന്ന് ഉറപ്പിക്കുകയും സിനിമകളുടെ സാദൃശ്യം വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്വതന്ത്ര സിനിമാ പ്രവർത്തകരുടെ സംഘടനയായ MIC രൂപീകൃതമായ അന്നുമുതൽ ആർജ്ജവമായ സിനിമാനിർമ്മാണത്തിനും പക്ഷപാതരഹിതവും നീതിപൂർവവുമായ ചലച്ചിത്രഅവാർഡിനും ഫെസ്റ്റിവലിനും വേണ്ടി ശക്തമായി പ്രവർത്തിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25‘ എന്ന സിനിമയ്ക്കെതിരെ ഉയർന്നിരിക്കുന്ന ഈ ആരോപണം മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) ഗൗരവത്തോടെയാണ് കാണുന്നത്. കാരണം, സംസ്ഥാന ചലച്ചിത്ര അവാർഡും ഫിപ്രസി അവാർഡും നേടിയതും ദേശീയ-അന്തർദേശീയ സിനിമാ പ്രേക്ഷകർ പങ്കെടുക്കുന്ന IFFK പോലെയുള്ള ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്ത സിനിമയ്ക്കെതിരെയാണ് ഈ പരാതി .
സംസ്ഥാന ചലച്ചിത്ര അവാർഡിന്റെയും IFFKയുടെയും സംഘാടന ചുമതലയുള്ള കേരള ചലച്ചിത്ര അക്കാദമിക്ക് ഈ പ്രശ്നത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. ചലച്ചിത്ര അവാർഡിനും IFFKയ്ക്കും സിനിമകൾ സമർപ്പിക്കുമ്പോൾ സൃഷ്ടി മൗലികമാണ് എന്ന ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കുന്നുണ്ട്. സത്യവാങ്മൂലം എഴുതി വാങ്ങുന്നു എന്നല്ലാതെ ചലച്ചിത്ര അക്കാദമി ഒരുതരത്തിലുള്ള പരിശോധനയും അക്കാര്യത്തിൽ നടത്തുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്. പ്രത്യേകിച്ച് അവാർഡുകൾക്കും ചലച്ചിത്ര മേളകൾക്കും വേണ്ടി സെലക്ട് ചെയ്യപ്പെടുന്ന സിനിമകൾ പോലും ആ രീതിയിൽ പരിശോധിക്കപ്പെടുന്നില്ല എന്നത് ചലച്ചിത്ര അക്കാദമിയുടെ കാര്യക്ഷമതയെയാണ് ചോദ്യം ചെയ്യുന്നത്. അക്കാദമിയുടെ ഈ അലംഭാവം സംസ്ഥാന ചലച്ചിത്ര അവാർഡിനും IFFK എന്ന രാജ്യാന്തര പ്രശസ്തിയുള്ള ഒരു ചലച്ചിത്ര മേളയ്ക്കും കളങ്കമായിത്തീരുകയാണ്. ഈ സിനിമ ആഘോഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോൾ , സർഗ്ഗപരമായ നിരവധി പ്രക്രിയകളിലൂടെ കടന്നുകൊണ്ട് ആത്മാർത്ഥമായി സിനിമ എടുക്കുന്ന സിനിമാ പ്രവർത്തകരുടെ മനോവീര്യത്തെയാണ് ബാധിക്കുന്നത് . കേരളത്തിന്റെ ചലച്ചിത്രരംഗത്തിന് നാണക്കേടുണ്ടാക്കുന്ന ഈ സാഹചര്യം ഭാവിയിൽ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ, പൊതു ഖജനാവിലെ പൈസ ഉപയോഗിച്ച് സർക്കാർ അവാർഡ് നൽകുമ്പോൾ അതിനുവേണ്ട വിശ്വാസ്യത പാലിക്കുന്നതിനുവേണ്ടി ഞങ്ങൾ താഴെ പറയുന്ന ആവശ്യങ്ങൾ ബഹു. മന്ത്രിക്കു മുന്നിൽ സമർപ്പിക്കുന്നു
1 . ഓരോ സീനുകളും പകർത്തിവെക്കപ്പെട്ട ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25‘ എന്ന സിനിമ എന്ത് അടിസ്ഥനത്തിൽ മൗലികമാണ് എന്ന് ചലച്ചിത്ര അക്കാദമി വിശദീകരിക്കുക
2. സത്യവാങ്മൂലത്തിനു വിരുദ്ധമായി വസ്തുതകൾ കണ്ടെത്തിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25‘ നു നൽകിയ സംസ്ഥാന അവാർഡുകളും ഫിപ്രസി പുരസ്കാരവും IFFK ഗ്രാൻഡും പിൻവലിക്കുക.
3. നിലവിലെ സത്യവാങ്മൂലം മതിയാവാത്ത സാഹചര്യത്തിൽ മൗലികമല്ലെങ്കിൽ അവാർഡ് തിരികെ വാങ്ങുമെന്ന നിബന്ധനയും വരും വർഷങ്ങളിൽ ഏർപ്പെടുത്തുക.
അത്തരത്തിലുള്ള പരിശോധനകൾക്കു ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സുതാര്യമാക്കുന്നതിന് വേണ്ട നടപടികൾ എടുക്കണമെന്നും മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ
മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്)ക്ക് വേണ്ടി
കെ.പി ശ്രീകൃഷ്ണൻ (സെക്രട്ടറി)
സന്തോഷ് ബാബുസേനൻ (പ്രസിഡന്റ്)
content highlights : Android Kunjappan robot and frank plagiarism mic writer letter to saji cherian asking to withdraw awards
Published: 18 Sept 2021, 02:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented