മലയാളത്തിലെ ഈ വർഷത്തെ മെ​ഗാ ഹിറ്റ് 2018 ആന്ധ്രാ ബോക്സോഫീസിലും തരം​ഗമായി മാറുന്നു. ചിത്രത്തെ തെലുങ്ക് പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. 4.50 കോടിയാണ് ആന്ധ്രയിൽ സിനിമയുടെ മൂന്ന് ദിവസത്തെ കലക്‌ഷൻ. തമിഴ് പതിപ്പും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

To advertise here,

ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം 1.01 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം ദിവസം 1.73 കോടിയും. ശനിയാഴ്ച ചിത്രം നേടിയ കലക്‌ഷൻ. 1.7 കോടിയാണെന്നാണ് റിപ്പോർട്ട്. ഇതിന് മുൻപ് ഒരു മലയാള ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പിനും ഇത്രയും നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ചിത്രം ആന്ധ്രയിൽ മികച്ച ലാഭമുണ്ടാക്കുമെന്നാണ് ഫിലിം ട്രാക്കർമാർ അവകാശപ്പെടുന്നത്.

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള  പ്രതികരണമാണ്  ആദ്യ ദിനം മുതൽ ‘2018’ നേടിയത്. കേരളത്തിന് പുറത്ത് യുഎഇയിലും ജിസിസിയിലുമാണ് മലയാള ചിത്രങ്ങൾ സാധാരണ മികച്ച പ്രതികരണം നേടാറുള്ളത്. എന്നാൽ ‘2018’ യുഎസിലും യൂറോപ്പിലുമൊക്കെ വലിയ വിജയമായി മാറുകയാണ്. സൗത്ത് കൊറിയയിൽ ഈയിടെ ചിത്രം റിലീസ് ചെയ്തിരുന്നു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ.