ചില മരണങ്ങള്‍ അങ്ങനെയാണ്. ആകസ്മികമായി വന്ന് ജീവനും കൊണ്ടങ്ങു പോകും. വിശ്വസിക്കാന്‍പോലും പ്രയാസമാവും വിയോഗം. മരണത്തിന് രംഗബോധമില്ലെന്നൊക്കെ പറയുന്നത് വെറുതെയല്ല. തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചിരുന്നവര്‍ അടുത്ത ദിവസം രാവിലെ മരണത്തിനു കീഴടങ്ങുന്നതൊക്കെ ഏറെ വേദനയുണ്ടാക്കുന്നതാണ്. ഇപ്പോള്‍ മരണത്തെക്കുറിച്ചോര്‍ക്കാന്‍ കാരണം ഗായിക വാണി ജയറാമിന്റെ ആകസ്മിക വിയോഗമാണ്. ഏകാന്തതയില്‍ നിന്നും ഒരൊറ്റ പോക്കായിരുന്നു.

To advertise here,

നുങ്കംപാക്കം ഹാഡോസ് റോഡിലെ വസതിയില്‍ തനിച്ചായിരുന്നു വാണിയുടെ താമസം. ജോലിക്കാരിയുണ്ടെങ്കിലും രാത്രി നിര്‍ത്തില്ല. ഭര്‍ത്താവ് ജയറാമിന്റെ ഓര്‍മകള്‍ പേറുന്ന ആ വീട്ടില്‍ തനിച്ചു താമസിക്കാനായിരുന്നു ഇഷ്ടം. ഏകാന്തതയുടെ വിഹ്വലതകളോ ആശങ്കകളോ ഭയമോ അലട്ടിയിരുന്നില്ല.

സ്‌നേഹം കൂടിയാല്‍ ചില വാശികള്‍ മനസ്സില്‍ ഉരുത്തിരിയും. സത്യത്തില്‍ അതായിരുന്നു വാണിക്കും. സ്‌നേഹമയനായ ഭര്‍ത്താവിന്റെ ഓര്‍മകളില്‍ സ്വയം ലയിച്ചായിരുന്നു ജീവിതം. ആത്മാര്‍ഥമായ സ്‌നേഹത്തില്‍ നിന്നും ഉടലെടുത്ത ഒരുതരം പിടിവാശി. എന്തും തനിച്ചു നേരിടാമെന്നുള്ള ധൈര്യം. ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചുതീര്‍ക്കുക എന്ന വാശി. മക്കളില്ലാത്തതിനാല്‍ ഭാവിയെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷകളുണ്ടായിരുന്നില്ല. ഈ ആദര്‍ശത്തില്‍ അടിയുറച്ചായിരുന്നു വാണി ജീവിച്ചതും മരിച്ചതും.

വീട്ടിലെ കിടപ്പുമുറിയില്‍ വീണ നിലയിലാണ് ജോലിക്കാരി കണ്ടത്. വീഴ്ചയുടെ ആഘാതത്തിലായിരിക്കാം, നെറ്റിയില്‍ മുറിവേറ്റിരുന്നു. ഒരുപക്ഷേ, ഈ നേരത്ത് ആരെങ്കിലും അടുത്തുണ്ടായിരുന്നെങ്കില്‍ ആശുപത്രിയിലെത്തിച്ച് ആ അനശ്വരഗായികയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.

രാത്രികളില്‍ അവര്‍ ഓര്‍മകളില്‍ സംഗീതവും വായനയും നിറച്ചു. മരണത്തിന് സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വാണി ജയറാമിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. മരണവാര്‍ത്തയറിഞ്ഞ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യ രാജി തമ്പിയുമായി സംസാരിക്കാനിടയായി. അവരുടെ കുടുംബസുഹൃത്തായിരുന്നു വാണി ജയറാം. രാജി തമ്പിയുമായുള്ള സംസാരത്തില്‍ നിന്നും പലരും അറിയാത്ത വാണി ജയറാം എന്ന വ്യക്തിയെ കൂടുതല്‍ മനസ്സിലാക്കാനായി.

നല്ലൊരു സുഹൃത്തും ഭാര്യയും ഗായികയും കുലീനതയുമുള്ള സ്ത്രീയായിരുന്നു വാണി ജയറാം എന്നാണ് രാജി തമ്പിയുടെ വിലയിരുത്തല്‍. സിനിമയില്‍ തിളങ്ങിനിന്നപ്പോഴും വാണിയുടെ സൗഹൃദം മുഴുവന്‍ സിനിമയ്ക്കുപുറത്തായിരുന്നു. പാട്ടുകാര്‍ തമ്മിലുള്ള ഈഗോ, ഗ്രൂപ്പിസം, പരദൂഷണം, വൈരാഗ്യം... ഇതിലൊന്നും അവര്‍ക്കു താത്പര്യമുണ്ടായിരുന്നില്ല.

സ്‌നേഹവും ആത്മാര്‍ഥതയും ആത്മാര്‍പ്പണവുമായിരുന്നു മുഖമുദ്ര. കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനിയും നല്ലരീതിയില്‍ വശമുണ്ടായിരുന്നതിനാല്‍ ആരുടെ മുന്നിലും തലകുനിക്കേണ്ട ആവശ്യം വന്നില്ല. കൂടെപ്പാടുന്നവരെ നൊട്ടേഷന്‍ തെറ്റിച്ചാല്‍ തിരുത്താന്‍പോലും വാണി ജയറാം ശ്രദ്ധിച്ചിരുന്നു.

വാണിയുടെയും ജയറാമിന്റെയും ദാമ്പത്യം വലിയൊരു പാഠപുസ്തകമാണെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. ജയറാമിനുവേണ്ടി വാണിയും വാണിക്കുവേണ്ടി ജയറാമും ജീവിച്ചു. നല്ലൊരു സിതാര്‍ വാദകനായിരുന്നു ജയറാം. മുംബൈയിലെ ഉയര്‍ന്ന പദവിയുള്ള ജോലി വലിച്ചെറിഞ്ഞ് വാണിയുടെ സംഗീതജീവിതത്തിനൊപ്പം താങ്ങുംതണലമുയി ജയറാം നിന്നു. ഇരുവരുടെയും ദാനധര്‍മങ്ങളും പലരും ഓര്‍ക്കുന്നുണ്ട്.

ഭര്‍ത്താവു മരിച്ചശേഷം വിലകൂടിയ പട്ടുസാരികളൊക്കെ ഭരതനാട്യം പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്കു നല്‍കുകയായിരുന്നു വാണി. വിലകൂടിയ വസ്ത്രങ്ങളൊക്കെ അവര്‍ പതുക്കെ ഉപേക്ഷിച്ചു. ആല്‍വാര്‍പ്പേട്ടയിലെ വീട്ടില്‍ നിന്നും നുങ്കംപാക്കത്തെ ഫ്‌ളാറ്റിലേക്കു മാറിയപ്പോള്‍ തന്റെ കാറുള്‍പ്പെടെയുള്ള വിലപ്പെട്ട സാമഗ്രികള്‍ അവര്‍ പലര്‍ക്കായി ദാനം ചെയ്തു.

സഹായിച്ചവരോട് എന്നും നന്ദി സൂക്ഷിച്ചിരുന്നു വാണിയെന്ന് രാജി തമ്പി ഓര്‍ക്കുന്നു. മലയാളത്തില്‍ ആദ്യമായി പാടിയ സ്വപ്നം എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ശിവന്റെ കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തി. ശിവന്റെ ഭാര്യയുടെ ജന്മദിനത്തില്‍ തിരുവനന്തപുരത്തെത്തി അവര്‍ക്കൊപ്പം ദിവസങ്ങള്‍ ചെലവഴിച്ചു. പ്രശസ്തികളുടെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും വന്ന വഴി മറക്കാത്ത നന്ദിയുടെ ഉടമയായിരുന്നു വാണി.

മലയാളത്തില്‍ അവര്‍ ഏറെ പാടിയിട്ടുള്ളത് ശ്രീകുമാരന്‍ തമ്പിയുടെ വരികളാണ്. ശ്രികുമാരന്‍ തമ്പിയുടെ കുടുംബവുമായും അത്രയേറെ അടുപ്പം പുലര്‍ത്തി.

ഭര്‍ത്താവിന്റെ മരണം വാണിയുടെ ജിവിതംതന്നെ മാറ്റിമറിച്ചു. കുറെക്കാലം പാട്ടുതന്നെ നിര്‍ത്തി. തന്റെ ഭര്‍ത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട സംഗീതം താന്‍ നിര്‍ത്തുന്നത് ശരിയല്ലെന്നു തോന്നിത്തുടങ്ങിയപ്പോഴാണ് അവര്‍ വീണ്ടും എത്തിയത്. അതും മലയാളസിനിമയില്‍. കാലമേറെക്കഴിഞ്ഞ് എത്തിയ വാണിയുടെ സ്വരം മലയാളികള്‍ വീണ്ടും നെഞ്ചിലേറ്റി. ഓലഞ്ഞാലിക്കുരുവി... എന്ന ആ ഗാനത്തിലൂടെ വാണി വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു, ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇനി ഈ ലോകത്തുണ്ടാവില്ലെങ്കിലും മലയാളിക്ക് പ്രിയതരമായ വാണി ജയറാം എന്ന സ്ത്രീനാദം എന്നുമുണ്ടാകും. മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ...