ടി ഓഹരികളിലെ മുന്നേറ്റത്തെ തുടര്‍ന്ന് വിപണിയില്‍ കുതിപ്പ്. സെന്‍സെക്‌സ് 900 പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 24,565ലെത്തുകയും ചെയ്തു. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 3.27 ലക്ഷം കോടി രൂപ ഉയര്‍ന്ന് 426.51 ലക്ഷം കോടിയിലെത്തി. 

To advertise here,

ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായുള്ള യുഎസിന്റെ വ്യാപാര കരാറുകളില്‍ നീക്കുപോക്കുകള്‍ ഉണ്ടായേക്കാമെന്ന സൂചനയാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുഎസുമായി വ്യാപാര ചര്‍ച്ചകള്‍ക്ക് ചൈന താത്പര്യം പ്രകടിപ്പച്ചതായുള്ള റിപ്പോര്‍ട്ടുകളും വിപണിക്ക് തുണയായി. 

വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വാങ്ങല്‍ താത്പര്യവും വിപണിയ്ക്ക് ആവേശം പകര്‍ന്നു. തുടര്‍ച്ചയായി 11 വ്യാപാര ദിനങ്ങളിലും അറ്റ നിക്ഷേപമാണ് വിദേശികള്‍ നടത്തിയത്. മൂന്ന് മാസംനീണ്ട വില്പനയ്ക്കുശേഷമാണ് ഈ തിരിച്ചുവരവെന്നതും ശ്രദ്ധേയമാണ്. 

അദാനി പോര്‍ട്‌സ്, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവ നാല് ശതമാനത്തിലേറെ ഉയര്‍ന്നു. ടൈറ്റാന്‍, നെസ്‌ലെ ഇന്ത്യ, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, ഓട്ടോ, മെറ്റല്‍, പൊതുമേഖല ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ നേട്ടത്തിലാണ്. 

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, പലിശ നിരക്കിലെ കുറവ്, താഴുന്ന ക്രൂഡ് ഓയില്‍ വില എന്നിവ വിപണിക്ക് അനുകൂലമാണ്. യുഎസുമായുള്ള വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയും ഇന്ത്യക്ക് നേട്ടമാകും.