രാജ്യത്തെ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അവധി വ്യാപാരത്തിലൂടെ (ഡെറിവേറ്റീവ് ട്രേഡിങ്) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.05 ലക്ഷം കോടി രൂപ നഷ്ടമായതായി സെബി. യു.എസിലെ ക്വാണ്ട് ട്രേഡിങ് സ്ഥാപനമായ ജാനെ സ്ട്രീറ്റ് വിപണിയില്‍ കൃത്രിമം കാണിച്ച് 36,500 കോടി രൂപ ലാഭമുണ്ടാക്കിയത് എങ്ങനെയാണെന്നും സെബി വ്യക്തമാക്കി. 

To advertise here,

ഡെറിവേറ്റീവ് വ്യാപാരത്തിലൂടെ ചെറുകിട നിക്ഷേപകര്‍ക്കുണ്ടാകുന്ന നഷ്ടം ഓരോ വര്‍ഷവും കൂടുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. 2024 സാമ്പത്തിക വര്‍ഷത്തെ 75,000 കോടി രൂപയില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം 1.05 ലക്ഷം കോടി രൂപയായി. 

പെട്ടെന്ന് പണമുണ്ടാക്കാമെന്ന ചിന്തയില്‍ ഡെറിവേറ്റീവ് ഇടപാടുകളിലേയ്ക്ക് നിരവധി വ്യക്തിഗത നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നതായും സെബി മുന്നറിയിപ്പ് നല്‍കുന്നു. വര്‍ഷംതോറും നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതാണ് നഷ്ടം കൂടാന്‍ കാരണം. 2024 സാമ്പത്തിക വര്‍ഷത്തെ 86.3 ലക്ഷത്തില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷം ഇടപാടുകാരുടെ എണ്ണം 96 ലക്ഷമായി. ഓരോ വ്യക്തിക്കും ഉണ്ടാകുന്ന ശരാശരി നഷ്ടം 86,728 രൂപയില്‍നിന്ന് 1,10,069 രൂപയുമായി. 27 ശതമാനമാണ് വര്‍ധന. 

2022 സാമ്പത്തിക വര്‍ഷത്തില്‍ 42.7 ലക്ഷം എഫ്ആന്‍ഡ് ഒ ഇടപാടുകാരായിരുന്നു ഉണ്ടായിരുന്നത്. അന്ന് അവര്‍ക്കുണ്ടായ മൊത്തം നഷ്ടം 40,824 കോടി രൂപയാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരുടെയും എണ്ണവും നഷ്ടവും ഇരട്ടിയിലധികമായി സെബി വെളിപ്പെടുത്തുന്നു. 

ജാനെ സ്ട്രീറ്റിന്റെ കൃത്രിമം
കാഷ് ഇക്വിറ്റി, സ്റ്റോക്ക് ഫ്യൂച്ചേഴ്‌സ്, ഇന്‍ഡെക്‌സ് ഫ്യൂച്ചേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ ഒരേ സമയം വ്യാപാരം നടത്തിയായിരുന്നു ജാനെ സട്രീറ്റ് കൃത്രിമം നടത്തിയത്. 

രാവിലെതന്നെ നിഫ്റ്റി ബാങ്ക് ഓഹരികളും ഫ്യൂച്ചറുകളും വാങ്ങിക്കൂട്ടുകയും അതുവഴി കൃത്രിമമായി വില ഉയര്‍ത്തുകുയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. പിന്നീട് അതേദിവസം തന്നെ വിറ്റ് ലാഭമെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ വാങ്ങലും വില്‍ക്കലും നടത്തിയ ഇന്‍ഡെക്‌സില്‍ കൃത്രിമം കാണിച്ചാണ് വന്‍തോതില്‍ ലാഭമുണ്ടാക്കിയത്. 

ഓഹരി സൂചികകളിലും ഓഹരികളിലും ഉള്‍പ്പടെ ഒരേസമയം ഇടപെട്ട് വിപണി വിലയില്‍ കൃത്രിമമായി വിലകൂട്ടുകയും കുറയ്ക്കുകയും ചെയ്ത് വന്‍ലാഭമുണ്ടാക്കിയതായി ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനുശേഷമാണ് സെബി കണ്ടെത്തിയത്. ഒരു കമ്പനി എടുക്കുന്ന ഡെറിവേറ്റീവ് കരാറുകള്‍ ഇവരുമായി ബന്ധമുള്ള മറ്റൊരു കമ്പനി വാങ്ങിയാണ് വിലയില്‍ കൃത്രിമമായി ഇടപെട്ടതെന്ന് സെബി കണ്ടെത്തി. 

യുട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങളില്‍നിന്നുള്ള ഉപദേശം സ്വീകരിച്ചുകൊണ്ട് എളുപ്പത്തില്‍ പണമുണ്ടാക്കാമെന്ന മോഹത്തില്‍ നിരവധി ചെറുപ്പക്കാരാണ് വിപണിയില്‍ പണം നഷ്ടപ്പെടുത്തുന്നത്.