ശ്ചിമേഷ്യയിലെ സംഘര്‍ഷം ഇല്ലാതായതോടെ മൂന്നാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി. ക്രൂഡ് ഓയില്‍ വിലയിലെ തിരുത്തലും ഡോളര്‍ സൂചികയിലെ ദുര്‍ബലാവസ്ഥയും വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപ വരവിലെ പ്രതീക്ഷകൂടിയായപ്പോള്‍ വിപണിയില്‍ മികച്ച നേട്ടമാണ് മൂന്ന് ദിവസവും ഉണ്ടായത്. 

To advertise here,

വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ നിഫ്റ്റി 304 പോയന്റ് നേട്ടത്തില്‍ ഒമ്പത് മാസത്തെ ഉയര്‍ന്ന നിലവാരമായ 25,549ലെത്തി. സെന്‍സെക്‌സാകട്ടെ 1000.36 പോയന്റ് ഉയര്‍ന്ന് 83,755ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ശ്രീറാം ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഉയര്‍ന്ന നിലവാരത്തില്‍നിന്ന് പത്ത് ശതമാനത്തിലേറെ തകര്‍ച്ച നേരിട്ട സൂചികകള്‍ പതുക്കെ പതുക്കെ നേട്ടം തിരിച്ചുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. റെക്കോഡ് ഉയരത്തിന് 2.5 ശതമാനം താഴെവരെയെത്തി.

മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍:

ആഗോള സൂചനകള്‍
വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ ഏഷ്യന്‍ സൂചികകളിലും കുതിപ്പ് പ്രകടമായിരുന്നു. ജപ്പാന്റെ നിക്കി 225 പോയന്റ് നേട്ടമുണ്ടാക്കി. ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റും നേട്ടമുണ്ടാക്കി. 

രൂപയുടെ കരുത്ത്
യുഎസ് ഡോളര്‍ ദുര്‍ബലമായത് നേട്ടമാക്കി രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 21 പൈസയുടെ വര്‍ധനവുണ്ടായി. മൂല്യം 85.87 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ഇറക്കുമതിയുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍ കുറഞ്ഞതും വിദേശ നിക്ഷേപകരുടെ വരവിന് അനുകൂല സാഹചര്യമൊരുങ്ങിയതുമാണ് രൂപ നേട്ടമാക്കിയത്. 

Also Read| നിങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ; നല്‍കിയാലുള്ള നേട്ടങ്ങള്‍ എന്തൊക്കെ? 

കരുത്തോടെ സമ്പദ്ഘടന
ആഗോളതലത്തില്‍ തിരിച്ചടിയുണ്ടായിട്ടും വ്യാവസായ, സേവന മേഖലകളില്‍ മികച്ച പ്രതിരോധം സൃഷ്ടിക്കാന്‍ സമ്പദ്ഘടനയ്ക്കായി. വ്യാപാര നയങ്ങളിലെ അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലം അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടെയും രാജ്യത്തെ സമ്പദ്ഘടന കരുത്തുപ്രകടിപ്പിച്ചതായി റിസര്‍വ് ബാങ്കിന്റെ ജൂണിലെ ബുള്ളറ്റിന്‍ വിലയിരുത്തുന്നു. 

വന്‍കിടക്കാരുടെ മുന്നേറ്റം
വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എയര്‍ടെല്‍ എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കി. സൂചികകളുടെ കുതിപ്പിനോടൊപ്പം മൊത്തത്തിനുള്ള അനുകൂല സാഹചര്യങ്ങള്‍ക്കും ഇത് കരുത്തുപകര്‍ന്നു.

നിഫ്റ്റി ബാങ്ക് സൂചികയില്‍ റെക്കോഡ് നിലവാരത്തിലാണ് വ്യാപാരം നടന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 57,076.95ല്‍ സൂചികയെത്തി. എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് നേട്ടത്തില്‍ മുന്നില്‍. 2025ല്‍ ഇതുവരെ ബാങ്ക് നിഫ്റ്റി 12 ശതമാനം ഉയര്‍ന്നു.