എച്ച്.ഡി.എഫ്.സി  ബാങ്കിന്റെ ബോണസ് ഓഹരികള്‍ക്ക് അര്‍ഹത നേടാനുള്ള അവസാന തിയതി ഓഗസ്റ്റ് 25 ആണ്. അവസാന ദിവസമായതിനാല്‍ തിങ്കളാഴ്ച നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി ബാങ്കിന്റെ ഓഹരികള്‍. 

To advertise here,

ഓഹരി ഉടമകളുടെ യോഗ്യത നിര്‍ണയിക്കുന്നതിനുള്ള റെക്കോഡ് തിയതിയായി ഓഗസ്റ്റ് 26 ആണ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത്. അതായത് ഇന്നത്തെ വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് മാത്രമെ ബോണസ് ഓഹരികള്‍ ലഭിക്കൂ. 

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചരിത്രത്തിലെ ആദ്യ ബോണസ് ഇഷ്യു ആയതുകൊണ്ടാണ് വിപണിയില്‍ നിക്ഷേപക ശ്രദ്ധ പിടിച്ചുപറ്റിയത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി. അതുകൊണ്ടുതന്നെ ബാങ്കിനെ സംബന്ധിച്ചെടുത്തോളം ഇതൊരു നാഴികക്കല്ലാണ്. 

1ഃ1 പ്രകാരം നിലവില്‍ കൈവശം വെച്ചിട്ടുള്ള ഒരോ ഓഹരിക്കും ഒരു അധിക ഓഹരിയാണ് ലഭിക്കുക. അതായത് 100 ഓഹരികള്‍ ഉള്ളയാള്‍ക്ക് 100 എണ്ണംകൂടി ലഭിക്കും. മൊത്തം നിക്ഷേപ മൂല്യത്തെ ബാധിക്കാതെ കൈവശമുള്ള ഓഹരികളുടെ എണ്ണം ഇരട്ടിയാകുകയാണ് ചെയ്യുക. 

മാനേജുമെന്റിന്റെ ആത്മവിശ്വാസത്തിന്റെ സൂചനയായാണ് ബോണസ് ഇഷ്യുവിനെ വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. ശക്തമായ സാമ്പത്തിക സ്ഥിതി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓഹരിയുടമകള്‍ക്ക് പ്രതിഫലം നല്‍കാനുള്ള കഴിവാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. 

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ ഫലം പുറത്തുവിട്ടതിന് പിന്നാലെയാണ് ബാങ്ക് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 16,175 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്കിന്റെ അറ്റാദായം 18,155 കോടിയായി. പലിശ വരുമാനമാകട്ടെ 77,470 കോടിയിലെത്തി. മുന്‍വര്‍ഷം സമാന കാലയളവിലെ 73,033 കോടിയേക്കാള്‍ ആറ് ശതമാനം കൂടുതലാണിത്. 1,970 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.