വിപണിയിലെ കനത്ത ചാഞ്ചാട്ടത്തിനിടെ കരുതലെടുത്ത് മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍. നിക്ഷേപ പോര്‍ട്‌ഫോളിയോയില്‍ പതിവിന് വിപരീതമായി കൂടുതല്‍ വിഹിതം പണമായി സൂക്ഷിച്ചിരിക്കയാണ് മിക്കവാറും എഎംസികള്‍. 

To advertise here,

പിപിഎഫ്എസ് (21.9%), മോത്തിലാല്‍ ഒസ്വാള്‍(17.8%), ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് (10.35) എന്നിങ്ങനെയാണ് പ്രമുഖ എഎംസികളുടെ പണവിഹിതം. പ്രധാന 20 സ്‌കീമുകളിലായി മിറെ അസറ്റ് 1.3 ശതമാനവും കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് 2.5 ശതമാനവും പണം നീക്കിവെച്ചിട്ടുണ്ടെന്നും മോത്തിലാല്‍ ഒസ്വാള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിക്ഷേപ വരവ് കൂടുന്നതും അതോടൊപ്പം വിപണിയില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നതുമാണ് കരുതലെടുക്കാന്‍ ഫണ്ട് ഹൗസുകളെ പ്രേരിപ്പിച്ചത്. മികച്ച മൂല്യത്തിലെത്തുന്ന ഓഹരികളില്‍ നിക്ഷേപിക്കാനായി പണംകരുതിവെച്ചിരിക്കുകയാണ്. 

കഴിഞ്ഞ മാര്‍ച്ചിലെ കണക്കുപ്രകാരം എഎംസികളുടെ മൊത്തം ഓഹരി മൂല്യത്തില്‍ മാസംതോറും 7.5 ശതമാനം വര്‍ധനവാണുണ്ടയത്. വാര്‍ഷികാടിസ്ഥാനത്തിലാണെങ്കില്‍ ഇത് 23.5 ശതമാനവുമാണ്. 

2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി(എയുഎം)യിലുണ്ടായ വാര്‍ഷിക വളര്‍ച്ച 23 ശതമാനമാണ്. അതായത് 12.3 ലക്ഷം കോടി രൂപകൂടി 65.7 ലക്ഷം കോടിയിലെത്തി. ഇക്വറ്റി ഫണ്ടുകളുടെ പ്രകടനമാണ് വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകരമായത്. 66,000 കോടി രൂപയുടെ വര്‍ധനവാണ് ഓഹരി ഫണ്ടുകളിലുണ്ടായത്. ലിക്വിഡ് ഫണ്ടുകളില്‍ 15,800 കോടിയും, ഇടിഎഫുകളില്‍ 11,500 കോടി രൂപയും ബലാന്‍സ്ഡ് ഫണ്ടുകളില്‍ 10,960 കോടി രൂപയും ഇന്‍കം ഫണ്ടുകളില്‍ 9,330 കോടി രൂപയും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

എസ്‌ഐപി വഴിയുള്ള നിക്ഷേപത്തിലും കാര്യമായ വര്‍ധനവുണ്ടായി. 2025 മാര്‍ച്ചില്‍ ഈയിനത്തിലെ വരവ് 25,930 കോടി രൂപയാണ്. പ്രതിമാസ കണക്കില്‍ 0.3 ശതമാനം ഇടിവുണ്ടായിട്ടും 34.5 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനായി.