യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ സ്ഥാനചലനം സംബന്ധിച്ച സൂചനകള്‍ നേട്ടമാക്കി രൂപ. ജൂലായില്‍ വീണ്ടും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ കുറച്ചേക്കുമെന്ന പ്രതീക്ഷ ഡോളറിനെ ദുര്‍ബലമാക്കിയതാണ് രൂപയുടെ കുതിപ്പിന് പിന്നില്‍. 

To advertise here,

കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജെറോ പവലിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് സൂചിപ്പിച്ചിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫെഡിന്റെ ഭാവി നിലപാടുകളെക്കുറിച്ചുണ്ടായ ആശങ്കകളാണ് ഡോളറിനെ ദുര്‍ബലമാക്കിയത്. അതിനിടെ റിസര്‍വ് ബാങ്ക് വിദേശനാണ്യ വിപണിയില്‍ ഇടപെട്ടതും മൂല്യമുയര്‍ത്താന്‍ സഹായകമായി. 

ഏഷ്യന്‍ വിപണിയില്‍ ഡോളര്‍ സൂചിക 1.18 ശതമാനം ഇടിഞ്ഞ് 97.15ല്‍ എത്തിയിരുന്നു. 2022 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സൂചികയിപ്പോള്‍. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അയഞ്ഞതോടെ സുരക്ഷിത കറന്‍സിയെന്ന നിലയില്‍ ഡോളറിന്റെ ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്. 

ധനനയം ലഘൂകരിക്കുന്നതില്‍ ജാഗ്രതയോടെയുള്ള നിലപാട് സ്വീകരിച്ച പവല്‍ ട്രംപിന്റെ താരിഫ് നയം പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തിയേക്കാമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പവലിനെതിരെ ട്രംപിന്റെ വിമര്‍ശനമുണ്ടായത്. പലിശ നിരക്ക് കൂടുതല്‍ കുറയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഡോളറിന്റെ തകര്‍ച്ച രൂക്ഷമായത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 85.58ലേയ്ക്ക് ഉയര്‍ന്നു. വ്യാഴാഴ്ച 85.63വരെ ഉയര്‍ന്നതിനു ശേഷം 85.71 നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തത്.